പീഡകനായ നേതാവിനെ ഒളിപ്പിച്ചതും ബിജെപിക്കാര്‍; അറസ്റ്റ് യുവമോര്‍ച്ച നേതാവിനെ ചോദ്യം ചെയ്തതോടെ
തലശേരി: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനെ ഒളിവില്‍ താമസിപ്പിതും ബിജെപി നേതൃത്വം. പാലത്തായി സ്കൂളിലെ അധ്യാപകനും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് കുനിയില്‍ പത്മരാജനെ ബുധനാഴ്ച്ച മൂന്നുമണിയോടെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ജോലി ചെയ്തിരുന്ന സ്കൂളിലെ വിദ്യാര്‍ഥിനിയെയാണ് പലതവണ പീഡനത്തിനിരയാക്കിയത്.
മാര്‍ച്ച് 17ന് ഇയാള്‍ക്കെതിരെ പോക്സോ പ്രകാരം പാനൂര്‍ പൊലീസ് കേസ് എടുത്തു. ഉടന്‍ തന്നെ ഇയാള്‍ ഒളിലിവില്‍ പോകുകയായിരുന്നു. തലശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതോടെ പാനൂരിനടുത്ത വിളക്കോട്ടൂരിലെ ആര്‍എസ്‌എസ് കേന്ദ്രത്തില്‍ നിന്നാണ് പത്മരാജനെ പിടികൂടിയത്. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മനോജിനെ ചോദ്യം ചെയ്തതോടെയാണ് പത്മരാജന്‍ ഒളിവില്‍ കഴിയുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത്. ബിജെപി പ്രവര്‍ത്തകനും കൊലപാതക കേസിലടക്കം പ്രതിയുമായ പൊയിലൂര്‍ വിളക്കോട്ടൂരിലെ കുനിയില്‍ രാജീവിന്റെ വീട്ടില്‍ നിന്നാണ് പത്മരാജനെ അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ടതോടെ ഇറങ്ങിയോടിയ പ്രതിയെ പിന്തുടര്‍ന്ന്പിടിക്കുകയായിരുന്നു. പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരുന്നു.
അവധി ദിവസം സ്കൂളിലേക്ക് വിളിപ്പിച്ചും ശുചിമുറിയില്‍വെച്ചുമാണ് ഒന്‍വയസുകാരിയെ ഇയാള്‍ പലവട്ടം പീഡിപ്പിച്ചത്. സംഭവം പുറത്തുപറഞ്ഞാല്‍ ഉമ്മയെയും കുട്ടിയെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിതാവില്ലാത്ത കുട്ടി പ്രാണഭയത്താല്‍ സ്കൂളില്‍ പോക്ക് നിര്‍ത്തിയതോടെയാണ് പീഡനവിവരം പുറത്തുവന്നത്. കഴിഞ്ഞ മാസം 16നാണ് തലശേരി ഡിവൈഎസ്പി ഓഫീസിലെത്തി ബന്ധുക്കൾ പരാതി നല്‍കിയത്. വൈദ്യപരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. മജിസ്ട്രേട്ടറ്റും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
മുന്‍പും പത്മരാജനെതിരെ പീഡന ആരോപണമുയര്‍ന്നിട്ടുണ്ട്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ സ്കൂളിലെ വിദ്യാര്‍ഥിനിയെ പത്മരാജന്‍ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് കേസ് ഒതുക്കി തീര്‍ത്തത്.