കൊയിലാണ്ടി അമൃത വിദ്യാലയം നഗരസഭയുടെ കോവിഡ് ആശുപത്രിയാക്കുന്നു
കൊയിലാണ്ടി: തദ്ദേശഭരണ സ്ഥാപനങ്ങളിൽ സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത കോവിഡ് ആശുപത്രിയുടെ (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിൻ്റെ) പ്രവൃത്തി കൊയിലാണ്ടിയിൽ ആരംഭിച്ചു. നഗരസഭയിലെ അമൃതവിദ്യാലയം ഇതിനായി സജ്ജമാക്കുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു. അമൃത വിദ്യാലയം സന്ദർശിച്ചശേഷം ചെയർമാനും നഗരസഭാധികൃതരും കാര്യങ്ങൾ വിശദീകരിച്ചു. ആദ്യ ഘട്ടത്തിൽ എല്ലാ സൌകര്യങ്ങളോടുകൂടിയ 100 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്റർ (CFLTC) ഉടൻതന്നെ ആരംഭിക്കും. പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബെഡ്ഡുകൾ ഉൾപ്പെടെ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
പ്രവാസികൾക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കായി നഗരസഭ ആരംഭിച്ച കോവിഡ് കെയർ സെൻ്റർ എല്ലാ ഭാഗത്തും പരാതിയില്ലാത്തവിധം പ്രവർത്തിക്കുന്നുണ്ടെന്ന് ചെയർമാൻ പറഞ്ഞു. നഗരസഭ ചെയർമാൻ അഡ്വ. കെ സത്യൻ, സെക്രട്ടറി സുരേഷ് കുമാർ, സുപ്രണ്ട് അനിൽകുമാർ, വാർഡ് കൗൺസിലർ സിബിൻ കണ്ടത്തനാരി ഹെൽത്ത് ഇൻസ്പെകടർമാരായ കെ.പി. രമേശൻ, പ്രസാദ് കെ.കെ. എന്നിവർ സ്കൂളിൽ എത്തി ഒരുക്കങ്ങൾ വിലയിരുത്തി.