സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ നിന്ന് അനധികൃതമായി മണ്ണെടുക്കാനുള്ള വഗാഡിൻ്റെ ശ്രമം തടഞ്ഞു
സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ നിന്ന് അനധികൃതമായി മണ്ണെടുക്കാനുള്ള വഗാഡിൻ്റെ ശ്രമം കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ബൈപ്പാസ് നിർമ്മാണ കമ്പനിയായ വഗാഡാണ് കുന്ന്യോറ മലയിലെ എസ്.എൻ.ഡി.പി. കോളജിന് പിറകിലായി ചെങ്കുത്തായ സ്ഥലത്തെ മണ്ണ് ഉടമയുടെ താൽപ്പര്യത്തിന് വിധേയമായി നീക്കം ചെയ്യാൻ തയ്യാറായത്. സംഭവം ശ്രദ്ധിയിൽപ്പെട്ട നാട്ടുകാർ കഴിഞ്ഞ ദിവസം മണ്ണെടുക്കുന്നത് തടഞ്ഞിരുന്നു. റവന്യൂ അധികൃതരിൽ നിന്ന് അനുമതി ഇല്ലാതെയാണ് മണലെടുപ്പ് നടത്തിയത്.
ഒരു ദിവസം മുഴുവൻ മണ്ണെടുത്തതോടെ ഇവിടെ 20 മീറ്ററിലധികം ഉയരത്തിൽ ചെങ്കുത്തായി മാറി നാടിനാകെ ഭീഷണിയാകുന്ന നിലയിലേക്കായിരുന്നു മണലെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതോടെ ഇവിടെ 150 മീറ്ററിലധികം ദൂരം മണ്ണിടിഞ്ഞ് അപകടം ഉണ്ടായിരുന്നു. പ്രദേശത്ത് മണ്ണിടിച്ചൽ ഭീഷണി നിലനിൽക്കുകയാണ്.
സംഭവത്തിൻ്റെ അപകടം മനസിലാക്കിയ പ്രദേശവാസികൾ നഗരസഭ കൌൺസിലർ സുമതിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി കോരിയെടുത്ത മണ്ണ് ജെസിബി ഉപയോഗിച്ച് തിരികെ എത്തിച്ച് ഇവിടം പൂർവ്വ സ്ഥിതിയിലാക്കുകയായിരുന്നു. പ്രദേശത്ത് ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.