KOYILANDY DIARY

The Perfect News Portal

ഗതാഗതകുരുക്ക്: താമരശേരി ചുരത്തിൽ അഞ്ച് മുതൽ നിയന്ത്രണം

കോഴിക്കോട്‌: ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താമരശേരി ചുരത്തിൽ അഞ്ച് മുതൽ നിയന്ത്രണം ഏർപ്പെടുത്തും. പൊതുഅവധി ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും പകൽ മൂന്നുമുതൽ രാത്രി ഒമ്പത്‌ വരെ ഭാരം കൂടിയ ട്രക്കുകൾ, ലോറികൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ഓവർ ഡൈമെൻഷനൽ ട്രക്ക് എന്നിവയ്ക്ക് ചുരത്തിൽ പ്രവേശനം അനുവദിക്കില്ല.
ഉത്സവാഘോഷം, സ്‌കൂൾ അവധിക്കാലം തുടങ്ങി പൊതു അവധികൾ മുന്നിൽ കണ്ട്  ചുരം വഴിയുള്ള ഗതാഗതം ദുഷ്കരമാകുന്നത് തടയാൻ  കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചുരത്തിലെ അപകടങ്ങൾ, വാഹന തകരാർ എന്നിവ അടിയന്തരമായി പരിഹരിച്ച്‌ ഗതാഗതം പുനഃസ്ഥാപിക്കാൻ എമർജൻസി സെന്റർ സംവിധാനം ഒരുക്കും. പൊലീസ് സ്റ്റേഷനിലാണ്‌ ഇത്‌ സ്ഥാപിക്കുക.
ചുരത്തിൽ വാഹനം നിർത്തിയിടാൻ അനുവദിക്കില്ല. അടിവാരത്തുള്ള ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ യാത്രക്കാർക്ക് ശുചിമുറി  സൗകര്യം അനുവദിക്കും. ചുരത്തിലെ എല്ലാ കടകളും സ്ഥാപനങ്ങളും അമ്പത് മീറ്റർ ചുറ്റളവിലുള്ള മാലിന്യം സ്വയം നീക്കണം. അല്ലാത്തപക്ഷം പൊലീസിനും പഞ്ചായത്തിനും ഫൈൻ ഈടാക്കാം. പുറമ്പോക്ക് കൈയേറി കടകളും സ്ഥാപനങ്ങളും സ്ഥാപിച്ചത് ഒഴിവാക്കാനായി സർവേ നടത്തി നടപടിയെടുക്കും. ചുരത്തിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടാകുന്ന പക്ഷം അടിവാരത്തുനിന്നും ലക്കിടിയിൽ നിന്നും വാഹനങ്ങൾ കടത്തിവിടുന്നത് നിയന്ത്രിക്കാൻ പൊലീസ് നടപടിയെടുക്കും.
 കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ഡിഎഫ്ഒ അബ്ദുൾ ലത്തീഫ്, താമരശേരി തഹസിൽദാർ സി സുബൈർ, താമരശേരി ഡിവൈഎസ്‌പി ടി കെ അഷ്‌റഫ്,  കൊടുവള്ളി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റിജിത്ത് എൻ ജയപാലൻ, പൊതുമരാമത്ത്‌ വകുപ്പ്‌ എക്‌സിക്യുട്ടീവ്‌ എൻജിനിയർ കെ വിനയരാജ്, പുതുപ്പാടി  പഞ്ചായത്ത് സെക്രട്ടറി ഇ ഷാനവാസ്, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് വി ഐ എസ്‌ മൊയ്തു, ചുരം സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പി കെ സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.