KOYILANDY DIARY

The Perfect News Portal

3000 ചതുരശ്ര അടി വരെയുള്ള വീട് നിർമാണത്തിന് മണ്ണ് മാറ്റാൻ അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്

3000 ചതുരശ്ര അടി വരെയുള്ള വീട് നിർമാണത്തിന് മണ്ണ് മാറ്റാൻ അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്. നേരത്തേ ഇത് മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പിൻ്റെ ചുമതലയിലായിരുന്ന അധികാരം നിയമ ഭേദഗതിയിലൂടെയാണ് തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയത്. ഇതിനായി 2015 ലെ കേരള മൈനർ മിനറൽസ് കൺസഷൻ ചട്ടങ്ങളിലെ അഞ്ചു വിഭാഗങ്ങളിൽ ഭേദഗതി വരുത്തി.

ഗാർഹിക ആവശ്യത്തിനും മറ്റും 150 ടണ്ണിനു താഴെയുള്ള ധാതു പുറത്തേക്കു കൊണ്ടു പോകുന്നതിനു പ്രത്യേക അനുമതി നൽകുന്നത് ഭേദഗതിയിൽ നിർദേശിക്കുന്നുണ്ടെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. മണ്ണ് പുറത്തേക്കു കൊണ്ടു പോകാതെ സ്ഥലം നിരപ്പാക്കുന്നത് വകുപ്പിനെ അറിയിച്ചു ചെയ്യാനുള്ള അനുമതിയും ലഭ്യമാക്കും. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടും സർക്കാർ പ്രവൃത്തികളുമായി ബന്ധപ്പെട്ടും ധാതു നീക്കത്തിനു പ്രത്യേക അനുമതി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
റോയൽറ്റി ഇനത്തിൽ സർക്കാരിനു ലഭിക്കേണ്ട വരുമാനച്ചോർച്ച തടയുന്നതിനും റോയൽറ്റിയും ധാതുവിൻ്റെ വിലയും കാലാനുസൃതമായി വർധിപ്പിക്കുന്നതിനുമുള്ള ഭേദഗതികളുടെ ഭാഗമായാണിത്. നിലവിലുള്ള റോയൽറ്റി രണ്ടു മടങ്ങായി വർധിപ്പിച്ചു. അനധികൃതമായി ഖനനം ചെയ്തു നടത്തിയ ധാതുവിൻ്റെ വില നിശ്ചയിക്കുന്നതു വിപണി വിലയുടെ നാലു മടങ്ങായി ഉയർത്തി.
Advertisements
കേരള മിനറൽസ് (പ്രിവൻഷൻ ഓഫ് ഇല്ലീഗൽ മൈനിങ്ങ് സ്റ്റോറേജ് ആൻഡ് ട്രാൻസ്പോർട്ടേഷൻ)
ചട്ടങ്ങളിലും ഭേദഗതികൾ കൊണ്ടു വന്നിട്ടുണ്ട്. ഇതുപ്രകാരം ബജറ്റ് നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി ധാതു വിപണനം ചെയ്യുന്നതിന് ഇനി മുതൽ അധിക ഫീസ് ഈടാക്കും.
ധാതു സംഭരിച്ചു വിൽക്കുന്ന ഡീലർ മറ്റൊരു ഡീലർക്കു വിൽക്കാൻ പാടില്ലെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിക്കും. മൂല്യവർധിത ഉൽപന്നങ്ങളാക്കി ധാതു വിപണനം ചെയ്യുന്നതിനു ക്രഷർ യൂണിറ്റുകൾക്ക് ഡീലേഴ്സ് ലൈസൻസ് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ നിയമ ഭേദഗതിയും റോയൽറ്റി ഡിവിഷനും ഏപ്രിൽ 1 ന് നിലവിൽ വരും മുൻപുള്ള കുടിശിക അടച്ചു തീർക്കുന്നതിനു പ്രത്യേക അദാലത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഖനന മേഖലയിൽ പ്രവർത്തിക്കുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
Advertisements