എലിവിഷം വാങ്ങി ഐസ്‌ക്രീമില്‍ കലര്‍ത്തി, പന്ത്രണ്ടു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റസമ്മതം നടത്തി
കൊയിലാണ്ടി: എലിവിഷം വാങ്ങി ഐസ്‌ക്രീമില്‍ കലര്‍ത്തി, പന്ത്രണ്ടു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റസമ്മതം നടത്തി. എലിവിഷം വാങ്ങി ഐസ്‌ക്രീമില്‍ കലര്‍ത്തി കുട്ടിക്ക് നല്‍കിയതാണെന്ന് കുട്ടിയുടെ പിതൃസഹോദരി താഹിറ പൊലീസിന് മൊഴി നല്‍കി. അരിക്കുളത്തെ കടയില്‍ നിന്നാണ് ഐസ്‌ക്രീം വാങ്ങിയത്. എലിവിഷം സംഘടിപ്പിച്ചത് കൊയിലാണ്ടി ടൗണിലെ കടയില്‍ നിന്നാണെന്നും താഹിറ പൊലീസിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഐസ്‌ക്രീം കഴിച്ച് അവശനായ പന്ത്രണ്ടു വയസുകാരന്‍ മരിച്ചത്. അരിക്കുളം കോറോത്ത് മുഹമ്മദ് അലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് മരിച്ചത്. ഞായറാഴ്ച മാതാപിതാക്കളും സഹോദരങ്ങളും വീട്ടിലില്ലാത്ത സമയത്താണ് അഹമ്മദ് ഐസ്‌ക്രീം കഴിച്ചത്. ഇതിന് പിന്നാലെ അഹമ്മദ് ഛര്‍ദ്ദിച്ച് അവശനായി. തിങ്കളാഴ്ച രാവിലെ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തില്‍ അമോണിയം ഫോസ്ഫറസിൻ്റെ അംശം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി. നിരവധി പേരില്‍ നിന്ന് മൊഴിയെടുത്ത് പരിശോധിച്ച പൊലീസ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.