അദ്വൈത്തിന് അന്തിമോപചാരം നൽകാനായി കണ്ണീരോടെ അധ്യാപകരും വിദ്യാർത്ഥികളും
കൊയിലാണ്ടി: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി മരിച്ച ജിവിഎച്ച്എസ്എസ് ലെ വിദ്യാർത്ഥിയായ അദ്വൈതിനെ അവസാനമായി ഒരുനോക്ക് കാണാൻ നിറകണ്ണുകളോടെ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും എത്തി. പ്രിയ വിദ്യാർത്ഥിയായ അദ്വൈതിന്റെ ആകസ്മിക മരണവാർത്ത അധ്യാപകരെയും സഹപാഠികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. അപകട വിവരം അറിഞ്ഞതു മുതൽ സ്കൂൾ പരിസരവും അദ്വൈത്തിന്റെ വീട്ടുമുറ്റവും ശോകമൂകമായ അവസ്ഥയിലായി. സ്കൂളിലെ എല്ലാവർക്കും പ്രിയങ്കരനായിരുന്ന അദ്വൈതിൻ്റെ വേർപാട് തീരാ ദുഃഖമാണ് സമ്മാനിച്ചത്.
.

.
മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. തുടർന്ന് പൊതുദർശനത്തിനായി നേരെ കൊയിലാണ്ടി സ്റ്റേഡിയത്തിൽ എത്തിച്ചേരുകയായിരുന്നു. ദുഃഖം അടക്കാനാകാതെയാണ് പലരും അദ്വൈതിനെ കാണാനായി എത്തിയത്. സ്റ്റേഡിയത്തിലെത്തിയ ജനാവലി അദ്വൈതിനോടുള്ള സ്നേഹത്തിന്റെ പ്രതീകമായി മാറി. നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി അനുഷ, നഗരസഭ കൌൺസിലർമാർ, എൻഡിഎ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ അദ്വൈതിനെ ഒരുനോക്ക് കാണാനായെത്തി. സ്കൂളിനുവേണ്ടി എച്ച് എം ഷജിത ടീച്ചർ റീത്ത് സമർപ്പിച്ചു.



