ഇടത് സർക്കാർ പടിയിറങ്ങിയത് 8775 കോടി രൂപ ബാക്കിവെച്ച്; യു.ഡി.എഫിന്‍റെ കള്ളം പൊളിക്കുന്ന കൂടുതൽ രേഖകൾ പുറത്ത്
.
കൊച്ചി: ഇടതു സർക്കാർ ഒന്നും മിച്ചം വെയ്ക്കാതെയാണ് സ്ഥാനമൊഴിഞ്ഞതെന്ന ആക്ഷേപം വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്തുവന്നു. ട്രഷറി നിക്ഷേപമായ 6093 കോടിക്ക് പുറമേ, സി എം ഡി ആർ എഫി ലെ 2078 കോടി, വയനാട് ഫണ്ട് 602 കോടി ഉൾപ്പെടെ ആകെ മിച്ചം 8775 കോടിയുള്ളതായി ധനവകുപ്പിൻ്റെ രേഖകളിൽ ഉണ്ട്.

ഇടതു സർക്കാർ സ്ഥാനമൊഴിയുമ്പോൾ ഖജനാവ് കാലിയായിരുന്നുവെന്ന് വരുത്തി തീർക്കാനായിരുന്നു കോൺഗ്രസിന്‍റെ മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ എ കെ ആൻ്റണിയെ മുൻനിർത്തി ശ്രമം നടത്തിയത്. എന്നാൽ ഇത് വസ്തുതാവിരുദ്ധമാണെന്നും 6000 കോടിയിലധികം രൂപ ഖജനാവിൽ മിച്ചമുണ്ടായിരുന്നുവെന്നും വ്യക്തമായി. സർക്കാരിന് തന്നെ ധവളപത്രത്തിലൂടെ ഇക്കാര്യം പിന്നീട് സമ്മതിക്കേണ്ടി വന്നു.

ഇപ്പോഴിതാ, മറ്റൊരു മിച്ചക്കണക്ക് കൂടി ധനവകുപ്പിൻ്റെ തന്നെ വിവരവകാശ മറുപടിയിലൂടെ പുറത്തുവരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ കണക്കാണ് ഒന്ന്. ഇടതു സർക്കാർ സ്ഥാനം ഒഴിയുമ്പോൾ ദുരിതാശ്വാസ നിധിയിലെ നീക്കിയിരിപ്പ് 2078 കോടി രൂപയാണെന്ന് രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിൽ ധനവകുപ്പ് വ്യക്തമാക്കുന്നു.

ഇത് കൂടാതെ മുണ്ടക്കൈ ചൂരൽമല ദുരിതാശ്വാസ നിധിയിൽ 602 കോടിയിലധികം രൂപയും മിച്ചമുണ്ട്. ദുരിതബാധിതരുടെ പുനരധിവാസം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് ഈ നീക്കിയിരിപ്പ്. ട്രഷറി ബിൽ നിക്ഷേപമായ 6093 കോടി, സി എം ഡി ആർ എഫി ലെ 2078 കോടി, വയനാട് ഫണ്ട് 602 കോടി അങ്ങനെ ആകെ മിച്ചം 8775 കോടി. വസ്തുത ഇതായിരിക്കെയാണ് ഒന്നും മിച്ചം വയ്ക്കാത ഇറങ്ങിപ്പോയവർ എന്ന് ഇടതു സർക്കാരിനെ ചിലർ വിമർശിക്കുന്നത്.



