ഉമ്മൻചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളിയിൽ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി വിലാപയാത്ര പുതുപ്പള്ളിലെത്തി. രാഹുൽഗാന്ധി എത്തിയാൽ ഉടൻതന്നെ പുതുപ്പള്ളി മാർത്തോമാ പള്ളിയിലേക്ക് കൊണ്ടുപോകും. ഇപ്പോൾ ഉമ്മൻചാണ്ടിയുടെ പുതുതായി നിർമ്മിക്കുന്ന വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. പ്രിയ നേതാവിനെ കാണാൻ കാത്തുനിന്നത് പതിനായിരക്കണക്കിന് ആളുകളാണ്. തിരുനക്കരയിലെ പൊതുദർശനം മൂന്ന് മണിക്കൂർ നീണ്ടു. 4.30 വരെ തറവാട്ട് വീട്ടിൽ പൊതുദർശനം. തുടർന്ന് പുതിയ വീട്ടിലേക്ക് കൊണ്ടുവന്നത് പുതിയ വീട്ടിൽ പ്രാർത്ഥനാ ചടങ്ങുകൾ ഇതിനകം നടന്നു. ഏഴ് മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര നടക്കും. തുടർന്ന് സംസ്‌കാര ശിശ്രൂഷകൾ എട്ടരയോടെ നടക്കും.
സംസ്കാരച്ചടങ്ങുകൾ ഉച്ചയ്ക്ക് 3.30 ന് എന്നാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ വിലാപയാത്ര നിശ്ചയിച്ചതിലും വൈകിയാണ് കോട്ടയത്ത് എത്തിച്ചേർന്നത്. തിരുനക്കര മൈതാനിയിൽ പൊതുദർശനം മൂന്നുമണിക്കൂറോളം നീണ്ടപ്പോൾ പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര പിന്നെയും വൈകി. ഇതോടെയാണ് സംസ്കാരചടങ്ങുകളുടെ സമയക്രമം പുനർനിശ്ചയിച്ചത്.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലാണ് സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.