ഒഡിഷ ട്രെയിൻ ദുരന്തം; കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ സംഘടനകൾ
ഒഡിഷയിലെ ബാലസോർ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. റെയിൽവെയെ മുൻനിർത്തി ബിജെപി നടത്തുന്ന വികസനം പൊള്ളയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അപകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിനാണെന്നും അദ്ദേഹത്തിന്റെ രാജി അനിവാര്യമാണെന്നും തൃണമൂൽ അടക്കമുള്ള പാർട്ടികളുടെ നിലപാട് എടുത്തു.
ബാലസോർ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി എന്നാണ് കേന്ദ്ര റെയിൽവെ മന്ത്രിയുടെ ഇപ്പോഴത്തെ നിലപാട്. ട്രെയിൻ അപകടത്തിന്റെ യഥാർത്ഥ ഉത്തരവാദി മന്ത്രി ആണെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. ‘കവച്’ സവിധാനം ട്രെയിനുകളിൽ അപ്രത്യക്ഷമായതിന്റെ അടക്കം ഉത്തരവാദിത്വമാണ് അവർ മന്ത്രിയ്ക്ക് മേൽ ചുമത്തുന്നത്. രാഷ്ട്രിയ ഭരണ നേത്യത്വം സുരക്ഷാവിഷയത്തിൽ ഒരു ജാഗ്രതയും കാട്ടിയില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.
കവച് ട്രെയിനുകളിൽ സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടത് മന്ത്രിയുടെ മേൽ നോട്ടം ഇല്ലാത്തതിനാലാണ്. ഇതിനാൽ ധാർമ്മിക ഉത്തരവാദിത്വം എറ്റെടുത്ത് റയിൽവെ മന്ത്രി രാജി വയ്ക്കണം എന്നാണ് തൃണമൂൽ കോൺഗ്രസിന്റെയും എൻസിപിയുടെയും ഇടതു പാർട്ടികളുടെയും നിലപാട്. ഇക്കാര്യത്തിൽ പ്രതിപക്ഷ നിലപാട് പ്രസക്തമാണെന്ന് കോൺഗ്രസ്സും വ്യക്തമാക്കി. പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നേത്യത്വത്തിലുള്ള സംഘം ഉടൻ ബാലസോർ സന്ദർശിക്കും.
റെയിൽവെ മന്ത്രിയുടെ രാജി എന്ന വാദത്തിലൂടെ റെയിൽവെ വികസനവുമായ് ബന്ധപ്പെട്ട കേന്ദ്രസർക്കാർ പ്രചരണങ്ങൾ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ജനങ്ങളെ ബോധിപ്പിക്കും. മറുവശത്ത് അശ്വനി വൈഷ്നവിന്റെ രാജി ആവശ്യം ഉയർത്തും. അശ്വനി വൈഷ്ണവ് സംഭവ സ്ഥലത്ത് തുടർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ കേവലം പബ്ലിസിറ്റിക്ക് മാത്രമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. വിഷയത്തിൽ സുപ്രിം കോടതിയിൽ ഒന്നിലധികം ഹർജ്ജികളും സമർപ്പിക്കപ്പെട്ടു. നാളെ വിഷയം കോടതിക്ക് മുൻപിൽ അറിയിക്കും എന്നാണ് ഹർജ്ജി നൽകിയ അഭിഭാഷകർ വ്യക്തമാക്കിയത്.