ഹോട്ടലുടമയുടെ കൊലപാതകം: പ്രതികളെ തിരൂരിൽ എത്തിച്ചു
ഹോട്ടലുടമയുടെ കൊലപാതകം: പ്രതികളെ തിരൂരിൽ എത്തിച്ചു. തിരൂർ സ്വദേശി സിദ്ദിഖിൻ്റെ കൊലപാതകത്തിലെ പ്രതികളായ ഷിബിലിയെയും ഫർഹാനയെയും ചെന്നൈയിൽ നിന്ന് തിരൂരിൽ എത്തിച്ചു. പുലർച്ചെ രണ്ടരയോടെയൊണ് ഇരുവരെയും തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. പ്രതികളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
റോഡു മാർഗമാണ് പ്രതികളെ ചെന്നൈയിൽ നിന്ന് എത്തിച്ചത്. രാവിലെ എട്ട് മണിക്ക് എസ് പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ ആരംഭിക്കും. കൊലപാതകം നടന്ന സമയം, കാരണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. ഉച്ചയ്ക്ക് ശേഷം തെളിവെടുപ്പ്, പ്രതികളെ കോടതിയിൽ ഹാജരാക്കൽ തുടങ്ങിയ നടപടികളിലേക്ക് കടന്നേക്കും.
സിദ്ദിഖിൻ്റെ മരണകാരണം നെഞ്ചിലേറ്റ പരിക്കാണെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട് ലഭിച്ചിരുന്നു. വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിൻ്റെ പാടുകളും ശരീരരത്തിലാകെ മൽപ്പിടുത്തത്തിൻ്റെ അടയാളങ്ങളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടർ കൊണ്ടാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെ പിടിയിലായ പ്രതി ആഷിക്കുമായി നടത്തിയ തിരച്ചിലിലാണ് സിദ്ദിഖിൻ്റെ മൃതദേഹം കണ്ടെടുത്തത്. സിദ്ദിഖിൻ്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. ഷിബിലിയുടെ സുഹൃത്താണ് ഫർഹാന. ഫർഹാനയുടെ സുഹൃത്താണ് ചിക്കു എന്ന ആഷിക്ക്. സിദ്ദിഖിനെ കൊലയ്ക്ക് പിന്നിൽ വ്യക്തിപരമായ കാരണമെന്നാണ് നിഗമനമെന്ന് മലപ്പുറം എസ് പി പറഞ്ഞു. ഹണിട്രാപ്പ് ഉണ്ടോ എന്നതിൽ വ്യക്തതയില്ല.