KOYILANDY DIARY

The Perfect News Portal

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: ഷാറൂഖ് സെയ്ഫിയെ തെളിവെടുപ്പിനായി കണ്ണൂരിലെത്തിച്ചു

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: ഷാറൂഖ് സെയ്ഫിയെ തെളിവെടുപ്പിനായി കണ്ണൂരിലെത്തിച്ചു. പ്രതി തീയിട്ട ഡി1 കോച്ചിലെത്തിച്ചാണ് പൊലീസിൻ്റെ തെളിവെടുപ്പ് നടത്തുന്നത്. ഷാറൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ, കൃത്യത്തിന് ശേഷം ഇയാൾ ആരെങ്കിലുമായി സംസാരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇയാളിൽ നിന്ന് ഉത്തരം ലഭിക്കേണ്ടതുണ്ട്.

ഡി 2 കോച്ചിലും രക്തക്കറയുണ്ട്. ഇത് തീപ്പൊള്ളലേറ്റവർ ഇവിടേക്ക് ഓടിയെത്തിയതാവാം എന്നാണ് കരുതുന്നത്. അന്വേഷണ ഉദ്യോ​ഗസ്ഥരോടൊപ്പം പ്രതിയെ കോച്ചിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൃത്യം താൻ ചെയ്തതാണെന്നും ബാ​ഗ് തൻ്റേതാണെന്നുമല്ലാതെ മറ്റൊന്നും ഷാറൂഖ് മൊഴി നൽകിയിട്ടില്ല. നേരത്തേ പല തവണ തെളിവെടുപ്പിനായി ഒരുങ്ങിയിരുന്നെങ്കിലും ആരോ​ഗ്യ കാരണങ്ങളാണ് വൈകുകയായിരുന്നു. എന്നാൽ ഒടുവിൽ ഡോക്ടർമാരുടെ പരിശോധനയിൽ പ്രതിക്ക് ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതോടെയാണ് തെളിവെടുപ്പിന് തയ്യാറായത്.

ഷൊർണൂരിലേക്കും പ്രതിയെ കൊണ്ടുപോയേക്കും. കൃത്യത്തിന് പിന്നിൽ ആസൂത്രണം ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ ഷൊർണൂരിലെ തെളിവെടുപ്പ് ഏറെ നിർണായകമാണ്. പെട്രോൾ വാങ്ങിയതിന് പുറമേ ഷൊർണൂരിൽ പലരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രതി ആക്രമണത്തിന് ഇറങ്ങിത്തിരിച്ചത് എന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. ഇത് അടക്കമുള്ള കാര്യങ്ങളിൽ പ്രതിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. കേസ് എൻഐഎ ഏറ്റെടുക്കുന്ന കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകും.

Advertisements