കനാൽ റോഡരികിൽ മാലിന്യം തള്ളൽ പതിവാകുന്നു
കൊയിലാണ്ടി: പെരുവട്ടൂർ നെസ്റ്റ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുന്ന കനാൽ റോഡിന്റെ ഇരു ഭാഗങ്ങളിലും മാലിന്യം തള്ളുന്നത് പതിവാകുന്നതായി പരാതി. ആശുപത്രികളിൽ ഉപയോഗിച്ചതോ കിടപ്പുരോഗികൾ ഉപയോഗിച്ചതോ ആയ ഡയപ്പറുകളും മറ്റും ചാക്കുകളിലും വലിയ പ്ലാസ്റ്റിക് കവറുകളിലുമാക്കി രാത്രിയിലാണ് തള്ളുന്നതെന്നാണ് അറിയുന്നത്.
ഇത് കനാൽ വെള്ളത്തിലൂടെയും മഴവെള്ളത്തിലൂടെയും ഒലിച്ചിറങ്ങി സമീപ പ്രദേശത്തെ കിണറുകളും ജലാശയങ്ങളും മലിനമാകുന്നതിനും പകർച്ചവ്യാധികൾ വ്യാപിക്കുന്നതിനും കാരണമാകുമെന്ന് സമീപവാസികൾ ഭയപ്പെടുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ആരോഗ്യ വിഭാഗത്തിന് നാട്ടുകാർ പരാതിനൽകി.
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി മാലിന്യം സുരക്ഷിതമായി നീക്കം ചെയ്യുന്നതിനും പൊതു ഇടങ്ങൾ മലിനമാക്കുന്ന കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനും അധികൃതർ തയ്യാറാകണമെന്ന് വാർഡ് കൗൺസിലർ ടി ചന്ദ്രിക ആവശ്യപ്പെട്ടു.