മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ
.
മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പൊന്നാനി സ്വദേശിനി മഞ്ജിമയെയാണ് മരട് പോലീസ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. ആലുവ സ്വദേശിനി അലീന, തിരുവനന്തപുരം സ്വദേശിനി സിന്ധു എന്നിവരെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ദുബായിൽ മോഡലിങ് ജോലി വാഗ്‌ദാനം ചെയ്‌ത് യുവതികളെയെത്തിച്ച് അനാശാസ്യത്തിന് ഉപയോഗിക്കുന്ന സംഘത്തിൽപ്പെട്ടവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

മുംബൈയിൽ നിന്നും പിടിയിലായ സിന്ധുവിനെ ഇന്ന് കൊച്ചിയിൽ എത്തിക്കും. യുവതികൾക്ക് പിന്നിൽ വൻ സംഘം ഉണ്ടെന്നും അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. ഇരകളായ യുവതികളുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അലീനയെ കൊച്ചിയിൽ നിന്നും സിന്ധുവിനെ മുംബൈയിൽനിന്നും പിടികൂടിയത്. മോഡലിങ് മേഖലയിൽ മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്താണ് സംഘം യുവതികളെ ദുബായിലേക്ക് എത്തിക്കുന്നത്.

അവിടെ എത്തിക്കുന്ന യുവതികളെ രഹസ്യ കേന്ദ്രങ്ങളിൽ തടങ്കലിലാക്കുകയും, ബലമായി മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം വിവിധ സംഘങ്ങൾക്ക് കാഴ്ചവെക്കുകയുമായിരുന്നു ഇവരുടെ രീതി. ഇത്തരത്തിൽ ദുബായിൽ എത്തിയ യുവതികൾക്ക് ക്രൂരമായ പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതൊരു വലിയ സെക്സ് റാക്കറ്റ് ആണെന്നാണ് പോലീസിന്റെ നിഗമനം.

അറസ്റ്റിലായവർക്ക് പുറമെ വലിയൊരു സംഘം തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും, അവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും മരട് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മരട് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണമാണ് ഈ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടാൻ സഹായിച്ചത്.



