ബാലുശ്ശേരിയിലെ വാഹനാപകടത്തിൽ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
ബാലുശ്ശേരിയിലെ വാഹനാപകടത്തിൽ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അഖിലിന് (30) പിന്നാലെ ഭാര്യ വിഷ്ണുപ്രിയ (26) ആണ് മരിച്ചത്. അഖിലിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെയാണ് രാത്രി ഒന്‍പതരയോടെ വിഷ്ണുപ്രിയയും മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം.
അഖിലും ഭാര്യ വിഷ്ണുപ്രിയയും സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിൽ ബുധനാഴ്ച രാവിലെയോടെ മരണപ്പെട്ടിരുന്നു. ഭാര്യ വിഷ്ണുപ്രിയ രാത്രി 9.30 ഓടെ മരിച്ചു.
വിഷ്ണുപ്രിയയുടെ കൊയിലാണ്ടിയിലെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ പോകവെയായിരുന്നു അപകടം. കൊയിലാണ്ടി ചേലിയ എമ്മച്ചംകണ്ടി വേലായുധന്റെയും സരസ്വതിയുടെയും ഏകമകളാണ് വിഷ്ണുപ്രിയ. തെങ്ങുകയറ്റ തൊഴിലാളിയായ കൃഷ്ണന്റെയും സത്യയുടെയും ഏക മകനായ അഖിൽ ഡിവൈഎഫ്ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയും മേഖല കമ്മിറ്റി അംഗവുമാണ്.