KOYILANDY DIARY.COM

The Perfect News Portal

വീട്ടു ജോലിക്കാരിയെ ആള്‍താമസമില്ലാത്ത വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

ഏറ്റുമാനൂര്‍: വീട്ടു ജോലിക്കാരിയെ ആള്‍താമസമില്ലാത്ത വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍. ഏറ്റുമാനൂര്‍ എംസി റോഡില്‍ വിമല ജംക്ഷനു സമീപം കട്ടച്ചിറ കടവില്‍ പി.ആര്‍ രാജന്റെ ഭാര്യ ഉഷാ രാജനാണ്(50) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇതേ വീട്ടിലെ ജോലിക്കാരന്‍ മറ്റക്കര സ്വദേശി പ്രഭാകരനെ(70) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൊലപ്പെടുത്തിയ വിവരം പ്രഭാകരന്‍ തന്നെ വീട്ടുടമയുടെ സഹോദരിയെ വിളിച്ചറിയിക്കുകയായിരുന്നു.

തുടര്‍ന്നു ഇടുക്കിയിലെ ബന്ധു വീട്ടിലേക്കു പോയ പ്രഭാകരന്‍ രാത്രി പള്ളിക്കത്തോട്ടിലെ മറ്റൊരു ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അറസ്റ്റ് . വീട്ടുടമ പാനൂര്‍ ടോമി ജോസഫ് ദക്ഷിണാഫ്രിക്കയിലാണ്. ടോമി ജോസഫിന്റെ സഹോദരി വത്സമ്മയും ബന്ധുക്കളും പ്രഭാകരന്‍ വിളിച്ച വിവരം ഏറ്റുമാനൂര്‍ പോലീസിന് കൈമാറി. പോലീസ് നടത്തിയ പരിശോധനയിലാണ് ഉഷയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉഷയുടെ ഭര്‍ത്താവ് രാജന്റെ കൂടെ കൂലിപ്പണിക്കു പോകാറുള്ള ആളാണ് പ്രഭാകരന്‍.

ടോമിയുടെ വീടിന്റെ താക്കോല്‍ സമീപത്തു തന്നെ താമസിക്കുന്ന സഹോദരി വത്സമ്മയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മാസത്തില്‍ രണ്ടും മൂന്നും തവണ വീട് വൃത്തിയാക്കാന്‍ ഉഷ വരാറുണ്ട്. ഈ സമയം പ്രഭാകരനാണ് വീട് തുറന്നു കൊടുത്തിരുന്നത്. പ്രഭാകരന്‍, ടോമിയുടെയും ബന്ധുക്കളുടെയും വീടുകളില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി . എല്ലാവരോടും നന്നായി ഇടപെടാറുള്ളതിനാല്‍ ഇയാള്‍ വിശ്വസ്തനും ആയിരുന്നു. ഉഷയും പ്രഭാകരനും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ ഉള്ളതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

Advertisements

അടുക്കളയോടു ചേര്‍ന്നാണ് മൃതദേഹം കിടന്നിരുന്നത്. മുന്‍ ഭാഗത്തെ കിടപ്പുമുറിയില്‍ നിന്നു വലിച്ചിഴച്ചു കൊണ്ടുപോയതിന്റെ പാടുകളും കണ്ടെത്തി. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എഎസ്പി രീഷ്മാ രമേശന്‍, ഡിവൈഎസ്പി ആര്‍.ശ്രീകുമാര്‍, ഏറ്റുമാനൂര്‍ സിഐ എസ്. മഞ്ജുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഉഷയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മക്കള്‍: രതീഷ്, രഞ്ജിനി.

തിങ്കളാഴ്ച രാവിലെ പതിവുപോലെ വീട്ടുജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഉഷ വീട്ടില്‍ നിന്നിറങ്ങിയത്. ഒരു ദിവസം തന്നെ വിവിധ വീടുകളില്‍ ജോലിക്ക് പോകാറുള്ള ഇവര്‍ ഇതു കൂടാതെ അയല്‍ക്കൂട്ടത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. വൈകിട്ട് അഞ്ചരമണിയോടെ ഉഷ വീട്ടില്‍ തിരിച്ചെത്താറുമുണ്ട്. എന്നാല്‍ തിങ്കളാഴ്ച പതിവിലും വൈകിയപ്പോള്‍ അയല്‍ക്കൂട്ടവുമായി ബന്ധപ്പെട്ട് എങ്ങോട്ടെങ്കിലും പോയതാകാമെന്നാണ് വീട്ടുകാര്‍ കരുതിയത്.

അടുത്ത മാസമാണ് ഇവരുടെ മകളുടെ വിവാഹം. വിവാഹാവശ്യത്തിനായി ഉഷ ചിലരോട് പണം കടം ചോദിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് ശേഷവും ഉഷ വീട്ടില്‍ എത്താതിരുന്നതോടെ സ്ഥിരമായി പോകുന്ന വീടുകളില്‍ ബന്ധുക്കള്‍ വിളിച്ചുചോദിച്ചു. എന്നാല്‍ അവിടെയൊന്നും ഇല്ലെന്ന വിവരമാണ് അറിഞ്ഞത്.

പ്രമേഹവും രക്തസമ്മര്‍ദവും ഉള്ളതിനാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ചു. ഏറ്റുമാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലും വരെ രാത്രി വളരെ വൈകിയും അന്വേഷണം നടന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെത്തി ഉഷയെ കാണാനില്ലെന്ന വിവരം ബന്ധുക്കള്‍ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് കൊലപാതക വിവരം അറിയുന്നത്.

ചൊവ്വാഴ്ച രാവിലെ ഏഴരമണിയോടെയാണ് ടോമിച്ചന്റെ വീട്ടിലെ ജോലിക്കാരന്‍ പ്രഭാകരന്‍ സഹോദരി വത്സമ്മയെ വിളിച്ച്‌ കൊലപാതക വിവരം പറയുന്നത്. ദക്ഷിണാഫ്രിക്കയില്‍ വര്‍ഷങ്ങളായി കുടുംബസമേതം താമസിക്കുന്നതിനാല്‍ വീട് ഏല്‍പിച്ചിരിക്കുന്നത് പ്രഭാകരനെയാണ്. ‘കോഴിക്കോട് വരെ പോവുകയാണെന്നു പറഞ്ഞാണ് പ്രഭാകരന്‍ വത്സമ്മയുമായുള്ള ഫോണ്‍ സംഭാഷണം തുടങ്ങിയത്.

കൊച്ചമ്മയുടെ വീടിന്റെ ഔട്ട് ഹൗസില്‍ ടോമിച്ചന്റെ വീടിന്റെ താക്കോല്‍ വച്ചിട്ടുണ്ട്. അതെടുത്ത് വീട് തുറന്നു നോക്കണം. അവിടെ ഒരു സാധനം ഉണ്ട്. ഉഷയമ്മ വീട്ടില്‍ ഉണ്ട്. പിന്നെ സംഭാഷണം നിര്‍ത്താറായപ്പോഴാണ് ഉഷയമ്മയെ ഞാന്‍ കൊന്ന് ഇട്ടിട്ടുണ്ട്; വീട് തുറന്നു നോക്കണം ‘ എന്ന് പറയുന്നത്. ഇതു പറയുമ്ബോള്‍ പ്രഭാകരന്‍ പരിഭ്രമിച്ചിരുന്നുവെന്ന് വത്സമ്മ പോലീസിനോട് പറഞ്ഞു.

പൊതുവേ സൗമ്യ സ്വഭാവക്കാരനായ പ്രഭാകരന്‍ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാനേ കഴിഞ്ഞില്ലെന്നാണ് വത്സമ്മ പറയുന്നത്. എങ്കിലും പ്രഭാകരന്റെ വര്‍ത്തമാന രീതിയില്‍ സംശയം തോന്നിയ വത്സമ്മ ഉടന്‍ തന്നെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

എംസി റോഡില്‍ വിമല ജംക്ഷനു പിന്നില്‍ തോപ്പില്‍ തെക്കുംഭാഗത്ത് എസ്‌എഫ്‌എസ് റോഡില്‍ ഏതാനും വര്‍ഷം മുന്‍പാണ് ടോമിച്ചന്‍ ഈ വീട് വാങ്ങിയത്. വീട്ടുടമയും കുടുംബവും വര്‍ഷങ്ങളായി ദക്ഷിണാഫ്രിക്കയിലാണ്.

പ്രഭാകരനാണു കൊല്ലപ്പെട്ട ഉഷയെ ജോലിക്കു കൊണ്ടു വന്നതെന്നും വല്‍സമ്മ മൊഴി നല്‍കി. വത്സമ്മ അറിയിച്ചതനുസരിച്ച്‌ മറ്റക്കരയിലുള്ള ബന്ധുക്കള്‍ എത്തിയപ്പോഴേക്കും ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു. ഇവര്‍ ടോമിച്ചന്റെ വീട്ടില്‍ എത്തിയെങ്കിലും അകത്തു കയറിയില്ല. പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് വീട് തുറന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *