വയനാട് സുഗന്ധിഗിരി മരംമുറിക്കേസ്; ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

വയനാട് സുഗന്ധിഗിരി മരംമുറിക്കേസിലെ ആറ് പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൽപ്പറ്റ കോടതിയാണ് ഹർജി പരിഗണിക്കുന്നത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ വനം വകുപ്പ് നിയോഗിച്ചു.

മൂന്ന് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒമാരെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. കോട്ടയം വിജിലൻസ് മേധാവി തലവനായ അന്വേഷണ സംഘത്തിൽ കോഴിക്കോട്, കണ്ണൂർ, എറണാകുളം ഡിഎഫ്ഒമാർ അംഗങ്ങളാണ്. കൂടുതൽ ഉദ്യോഗസ്ഥർക്ക് മരംമുറിയിൽ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വീടിന് ഭീഷണിയായി നിൽക്കുന്ന 20 മരംമുറിക്കാൻ ലഭിച്ച അനുമതിയുടെ മറവിൽ കൂടുതൽ മരങ്ങൾ മുറിച്ചു കടത്തിയെന്ന് കേസ്. 3000 ഏക്കറോളം വരുന്ന ഭൂപ്രദേശമാണ് സുഗന്ധഗിരി. 1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്ടിന്റെ ഭാഗമായി ആദിവാസികൾക്ക് പതിച്ചുകൊടുത്ത ഭൂമിയാണ് ഇത്.

