തൊഴിലാളികളെ സംഘർഷത്തിലേക്ക് നയിക്കരുത്: സിഐടിയു
കൊയിലാണ്ടി: ട്രോളിംഗ് നിരോധനം കഴിഞ്ഞിറങ്ങിയ ഫിഷിംഗ് ബോട്ടുകൾ നിയമ വിരുദ്ധവും അശാസ്ത്രീയവുമായ മത്സ്യബന്ധന രീതിയായ രണ്ടു ബോട്ടുകൾ ഉപയോഗിച്ചുള്ള ട്രോളിംഗ് (പെയർ ടോളിംഗ്) രാവെന്നോ പകലെന്നോ ഇല്ലാതെ കരയോട് ചേർന്ന് നടത്തുകയാണ്. അധികൃതരുടെ മൂക്കിന് താഴെയുള്ള ഈ നിയമ ലംഘനം തടയാതെ വൻ ബോട്ടുടമകൾക്ക് അനുകൂലമായാണ് നീങ്ങുന്നത്. ഇത് തീരപ്രദേശത്തെ പരമ്പരാഗത തൊഴിലാളികളെ നിയമം കൈയ്യിലെടുക്കുന്ന സ്ഥിതിയുണ്ടാക്കുമെന്ന് സിഐടിയു.
പെയർ ടോളിംഗും രാത്രികാല ട്രോളിംഗും തീരത്തോട് ചേർന്ന് വല വലിക്കുന്നതുമൂലം ചെറു മത്സ്യങ്ങൾ പോലും ചത്തൊടുങ്ങുകയും കടലിലെ ആവാസ വ്യവസ്ഥ തകരുകയും ചെയ്യും. തുടർന്ന് മത്സ്യം തീരെ ലഭിക്കാതാവുകയും ചെയ്യുന്ന സ്ഥതിയുണ്ടാകും. ഇതിനാൽ പരമ്പരാഗത തൊഴിലാളികൾ പട്ടിണിയിലേക്കും കടക്കെണിയിലേക്കും നീങ്ങും. നിയമ ലംഘകർക്കെതിരെ അടിയന്തിരമായി ഫിഷറീസ് അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് മത്സ്യതൊഴിലാളി. യൂണിയൻ (സി.ഐ.ടി.യു.) ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.