സ്വര്‍ണാഭരണങ്ങളും ഡയമണ്ട് നെക്ലേസും പണവും കവര്‍ന്ന കേസ്: രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട്: ചേവായൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി റോഡില്‍ ഡോ.സ്വപ്ന നമ്പ്യാരുടെ വീട്ടില്‍ നിന്ന് നാല്പത്തി നാലര പവന് സ്വര്‍ണാഭരണങ്ങളും ഡയമണ്ട് നെക്ലസും പണവും കവര്‍ന്ന കേസില്‍ പ്രതികളായ അമ്പലവയല്‍ സ്വദേശി വിജയന് എന്ന കുട്ടി വിജയന് (42 ), നടക്കാവ് പട്ടംവീട്ടില്‍ ബവീഷ് (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 26ന് രാത്രിയായിരുന്നു മോഷണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ഇ.എന്‍.ടി വിഭാഗം അസി. പ്രഫസര്‍ സ്വപ്ന നമ്പ്യാര്‍ പരീക്ഷ ജോലിയുമായി ബന്ധപ്പെട്ട് കണ്ണൂരിലേക്കുപോയ സമയത്തായിരുന്നു കവര്‍ച്ച. കേസില്‍ അന്വേഷണസംഘം രൂപവത്കരിച്ച് സിറ്റിയിലെ വിവിധ മോഷണകേസുകളിലെ പ്രതികളെകുറിച്ച് അന്വേഷിച്ച് വരുന്നതിനിടെയാണ് പ്രതികള്‍ പൊലീസ് വലയിലാകുന്നത്. കേസിലെ ഒന്നാം പ്രതി വിജയന് എന്ന കുട്ടി വിജയന് 2007ല്‍ മാവൂര്‍ സ്വദേശി വിഭാസ് എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. അന്ന് കൊലപാതക കവര്‍ച്ച കേസുകളില്‍ പ്രതിയായിരുന്ന കുട്ടി വിജയന്, മോഹനന്, കുമാര്‍, സുരേഷ്, മണികണ്ഠന് എന്നിവര്‍ 2018ല്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൻ്റെ പിന്‍വശത്തെ ചുമര് കുത്തിത്തുറന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
പാറാവ് നിന്ന പൊലീസുകാരടക്കം അന്ന് സസ്പെന്‍ഷനിലായിരുന്നു. അതിനുശേഷം പ്രതികളെ പിടികൂടിയെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയ കവര്‍ച്ചസംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും കവര്‍ച്ച നടത്തി വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ കേസിലെ ഒന്നാം പ്രതി കുട്ടി വിജയന് കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി അഞ്ഞൂറിലധികം കേസുകളില്‍ പ്രതിയാണ്. കവര്‍ച്ച നടത്തുന്ന മുതലുകള്‍ മേട്ടുപ്പാളയത്തുള്ള മകളുടെ ഭര്‍ത്താവിെന്റ പിതാവിന്റെ സഹായത്തോടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ വില്പന നടത്തുകയും ആര്‍ഭാടജീവിതം നയിച്ചുവരുകയുമായിരുന്നു.
കൂടുതല്‍ അന്വേഷണത്തിനും കൂട്ടുപ്രതികളെ തിരിച്ചറിയുന്നതിനും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി. കേസില്‍ കൂടുതല്‍ അന്വേഷണം തുടങ്ങിയതായി മെഡിക്കല്‍ കോളജ് എ.സി.പി കെ. സുദര്ശന് പറഞ്ഞു. കെ. സുദര്‍ശൻ്റെ നേതൃത്വത്തില്‍ ചേവായൂര്‍ എസ്.ഐ എസ്. ഷാന്‍, എസ്.ഐ അഭിജിത്ത്, എന്നിവരും സിറ്റി ഡന്‍സാഫ് സ്ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തില്‍ ചേവായൂര്‍ ഇന്‍സ്പെക്ടര്‍ പി. ചന്ദ്രമോഹന്, സബ് ഇന്‍സ്പെക്ടര്‍മാരായ ഷാന്‍, അഭിജിത്ത്, സീനിയര്‍ സി.പി.ജ രാജീവ് കുമാര്‍ പാലത്ത്, ഡന്‍സാഫ് അംഗങ്ങളായ സജി, ഷാഫി, അഖിലേഷ്, ജോമോന്, ജിനേഷ് എന്നിവരും ഉണ്ടായിരുന്നു.