അരിക്കുളത്ത് സി.പി.ഐ.(എം) നേതാക്കളുടെ വീടിനു നേരെ ബോംബാക്രമണം
കൊയിലാണ്ടി: അരിക്കുളം കാരയാട് എക്കാട്ടൂരിൽ സി.പി.ഐ.എം.നേതാക്കളുടെ വീടിനു നേരെ ബോംബാക്രമണം. ബ്ലോക്ക് പഞ്ചായത്ത് മെംബറും, സി.പി.എം.ഏരിയാ കമ്മിറ്റി അംഗവും, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പൂളയുള്ള പറമ്പിൽ രമണി, സി.പി.എം. പ്രവർത്തകനായ പൈക്കാട്ടിരി ശ്രീജിത്ത് തുടങ്ങിയവരുടെ വിടുകൾക്ക് നേരെയാണ് ബോംബാക്രമണമുണ്ടായത്. അക്രമത്തിനു പിന്നിൽ എസ്.ഡി.പി.ഐ. ആണെന്ന് സി.പി.ഐ.എം.ആരോപിച്ചു.
ഇന്നു പുലർച്ചെ 4.15 ടെയാണ് സംഭവം. കഴിഞ്ഞ ദിവസം കാരയാട് എസ്.എഫ്.ഐ.നേതാവ് വിഷ്ണുവിനെ വെട്ടി പരിക്കേൽപിച്ചിരുന്നു. ഇതിനു അടുത്ത് തന്നെയാണ് ഇപ്പോഴത്തെ അക്രമവും അരങ്ങേറിയത്. ആക്രമണത്തിൽ രമണിയുടെ വീടിന്റെ വാതിൽ തകർന്നിട്ടുണ്ട്. ശ്രീജിത്തിന്റെ വീടിന്റെ ജനൽ ഗ്ലാസുകൾ തകർന്നു. മേപ്പയ്യൂർ പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഫോഫോടക വസ്തുവാണ് എറിഞ്ഞതെന്നാണ് പോലിസ് പറയുന്നത്. പെട്രോൾബോംബാണെന്നും പറയുന്നു. വിശദമായ പരിശോധനയ്ക്കായി ഫോറൻസിക് വിദഗ്ദർ എത്തും.
രമണിയുടെ ഭർത്താവ് കുഞ്ഞിരാമൻ സി.പി.ഐ.എം. ബ്രാഞ്ച് സെക്രട്ടറിയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം. പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രദേശത്ത് കനത്ത പോലീസ് കാവൽ തുടരുകയാണ്.
സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.കെ. പത്മനാഭൻ മാസ്റ്റർ, കെ. കെ. ദിനേശൻ, കെ. കുഞ്ഞമ്മദ് മാസ്റ്റർ കൊയിലാണ്ടി ഏരിയാ ആക്ടിംഗ് സെക്രട്ടറി ടി. കെ. ചന്ദ്രൻ കെ. ലോഹിതാക്ഷൻ, സി. കുഞ്ഞമ്മദ് തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു