യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്
.
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ക്ഷേമപ്രവർത്തനങ്ങളുടെ ഭാവി എന്താകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സർക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിനെ നിരന്തരം വിമർശിച്ചിരുന്ന വി.ഡി. സതീശൻ ധനമന്ത്രിയായി അവതരിപ്പിക്കുന്ന ആദ്യ ബജറ്റാണിത്.

സംസ്ഥാനത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനും നികുതി ചോർച്ച തടയുന്നതിനും വി ഡി സതീശൻ ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വർണ്ണ വിൽപനയിൽ നിന്നുള്ള നികുതി പിരിവ് കാര്യക്ഷമമാക്കിയാൽ മാത്രം 15,000 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്ന് അദ്ദേഹം മുമ്പ് സൂചിപ്പിച്ചിരുന്നു. തുറമുഖ നഗരം, ഏവിയേഷൻ ഹബ്ബ് തുടങ്ങിയ നൂതന പദ്ധതികൾ ബജറ്റിലെ പ്രധാന ആകർഷണങ്ങളായിരിക്കുമെന്നാണ് വിവരം.

വിഴിഞ്ഞം തുറമുഖം, അനുബന്ധമായ റിങ് റോഡ്, റെയിൽവേ കോറിഡോർ തുടങ്ങിയ വൻകിട പദ്ധതികൾക്ക് ഈ ബജറ്റിൽ തുക വകയിരുത്തേണ്ടതുണ്ട്. വയനാട് തുരംഗപാത, ദേശീയപാത വികസനം, തീരദേശപാത തുടങ്ങിയ മുൻ സർക്കാർ തുടങ്ങിവെച്ച പദ്ധതികളിൽ ഈ സർക്കാരിന്റെ സമീപനം എന്തായിരിക്കുമെന്നത് ഏറെ ശ്രദ്ധേയമാണ്.

കെ-റെയിൽ പദ്ധതിയെ എതിർത്ത യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം അതിവേഗ റെയിൽവേ സംവിധാനത്തോടുള്ള നയം ഈ ബജറ്റിൽ വ്യക്തമാക്കുമെന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട റെവന്യൂ ഡെഫിസിറ്റ് ഗ്രാന്റിലെ കുറവ് പരിഹരിക്കാൻ പുതിയ നിർദ്ദേശങ്ങൾ ആവശ്യമാണ്.



