KOYILANDY DIARY

The Perfect News Portal

വാഹന പരിശോധന കര്‍ശനമാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കോഴിക്കോട്: നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി നിര്‍മ്മിച്ച വെങ്ങളം മുതല്‍ രാമനാട്ടുകര വരെയുള്ള കോഴിക്കോട് ബൈപാസില്‍ അമിതവേഗത നിയന്ത്രിക്കുന്നതിനായി വാഹന പരിശോധന കര്‍ശനമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.

ബൈപ്പാസ് മുഴുവന്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് നിര്‍ദേശിച്ചു. ബൈപ്പാസ് റോഡില്‍ കാട് വെട്ടി ഗാര്‍ഡ് സേ്റ്റാണ്‍ പെയിന്റടിച്ച്‌ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കണം. ബൈപ്പാസുകളിലെ പ്രധാന ജംഗ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റ് അദ്യഘട്ടത്തില്‍ സ്ഥാപിക്കണം. അവ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധന നടത്തണം. ബൈപാസിലെ ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളില്‍ ലൈറ്റ് സ്ഥാപിക്കാന്‍ ഒളവണ്ണ, രാമനാട്ടുകര ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

റോഡ് ഉയര്‍ന്ന ഭാഗങ്ങളില്‍ ക്രാഷ്ബാരിയറുകള്‍ സ്ഥാപിച്ച്‌ അവയ്ക്ക് മുകളില്‍ റിഫ്ളക്ടര്‍ സ്ഥാപിക്കുന്ന നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണം. ബൈപ്പാസില്‍ ട്രാഫിക് ജോലികള്‍ക്കായി 24 മണിക്കൂറും പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കണം. കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്കും രാമനാട്ടുകര, ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ദേശീയപാതാവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കുമാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്.

Advertisements

വെങ്ങളം മുതല്‍ രാമനാട്ടുകര വരെയുള്ള പാത നാലുവരി പാതയായാണ് വിഭാവനം ചെയ്തെങ്കിലും രാമനാട്ടുകര മുതല്‍ പൂളാടിക്കുന്ന് വരെയുള്ള ഭാഗം രണ്ട് വരിയായാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ജില്ലാകലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് നാലുവരിയാക്കാന്‍ ദേശീയപാതാ അതോറിറ്റി നടപടിയെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തൊണ്ടയാട് ഭാഗത്ത് അപകടങ്ങള്‍ നിത്യസംഭവമാണെന്ന് കമ്മീഷനില്‍ പരാതി നല്‍കിയ നെല്ലിക്കോട് സ്വദേശി പി. ചന്ദ്രശേഖരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *