KOYILANDY DIARY

The Perfect News Portal

രമേശ് ചെന്നിത്തല കോണ്‍ഗ്രസിനുള്ളിലെ സര്‍സംഘ് ചാലക് ആണെന്ന് കോടിയേരി

കോഴിക്കോട്: ആര്‍.എസ്.എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനുള്ളിലെ ആര്‍.എസ്.എസിന്‍റെ സര്‍സംഘ് ചാലകായി ചെന്നിത്തല മാറിയെന്നും കോടിയേരി അഭിപ്രായപ്പെട്ടു. സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ ‘രാമന്‍റെ നിറം കാവിയല്ല’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് കോടിയേരി ചെന്നിത്തലയെ വിമര്‍ശിച്ചിരിക്കുന്നത്.

‘അയോധ്യ, മുത്തലാഖ്, പൗരത്വഭേദതി തുടങ്ങിയ വിഷയങ്ങളിലെല്ലാം ‘കൈപ്പത്തി’യെ ‘താമര’യേക്കാള്‍ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാര്‍ഡാണ് കോണ്‍ഗ്രസ് എല്ലായ്‌പോഴും ഇറക്കുന്നത്. അയോധ്യയില്‍ പള്ളി പൊളിക്കാന്‍ കാവിപ്പടക്ക് അന്നത്തെ കോണ്‍ഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടാണ്. റാവുവിന്‍റെ പാരമ്ബര്യം പിന്‍പറ്റിയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകള്‍ കയറുന്നത്’ എന്നും ലോഖനത്തില്‍ കോടിയേരി പറയുന്നു.

ബി.ജെ.പിയും കോണ്‍ഗ്രസും മുസ്‌ലിം ലീഗും മുഖ്യശത്രുവായി കാണുന്നത് എല്‍.ഡി.എഫിനെയും സി.പി.എമ്മിനെയുമാണ്. 2016ല്‍ നിയമസഭയിലേക്ക് ഹരിപ്പാട്ട്‌ മത്സരിച്ചപ്പോള്‍ ചെന്നിത്തലക്ക് കിട്ടിയ വോട്ടിനേക്കാള്‍ 14,535 വോട്ട് 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇതേമണ്ഡലത്തില്‍ കോണ്‍ഗ്രസിന് കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അശ്വിനി രാജിന് കിട്ടിയതിനേക്കാള്‍ 13,253 വോട്ട് ബി.ജെ.പിക്ക് അധികമായി കിട്ടുകയും ചെയ്തു. ഇത് വിരല്‍ചൂണ്ടുന്നത് ആര്‍.എസ്.എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല എന്നതാണ്. ഇതുകൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രംപോലുള്ള വിഷയങ്ങളില്‍ യുഡിഎഫ് മൗനംപാലിക്കുന്നതെന്നും കോടിയേരി എഴുതുന്നു

Advertisements

ശ്രീരാമന്‍റെ നിറം കാവിയല്ലെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍, രാമനെ കാവിയില്‍മുക്കി ഹിന്ദുത്വ കാര്‍ഡാക്കി കോവിഡ്– 19 എന്ന മഹാമാരിയുടെ കാലത്തും കളിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംഘപരിവാറും ജേഴ്‌സി അണിഞ്ഞിരിക്കുകയാണ്. അതിന്‍റെ ഭാഗമായിട്ടാണ് ആഗസ്‌ത്‌ അഞ്ചിന് രാമക്ഷേത്ര സമുച്ചയത്തിന് അയോധ്യയില്‍ മോഡി തറക്കല്ലിടുന്നതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *