പുനർഗേഹം പദ്ധതി: വീടുകളുടെ താക്കോൽ കൈമാറി
കൊയിലാണ്ടി: സംസ്ഥാന സർക്കാരിൻ്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയുടെ ഭാഗമായി അനുവദിച്ച വീടുകളുടെ കൊയിലാണ്ടി നിയോജക മണ്ഡലം തല താക്കോൽ ദാനം എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു. കടലോര മേഖലയിൽ 50 മീറ്ററിനുള്ളിൽ വീട് വെച്ച് താമസിച്ചു വരുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതാണ് പുനർഗേഹം പദ്ധതി. കടൽനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യത്തിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന കടലേറ്റത്തെ കൂടി മുന്നിൽ കണ്ടു കൊണ്ടാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഒരു കുടുംബത്തിന് 10 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. സ്ഥലം വാങ്ങാൻ 6 ലക്ഷം രൂപയും വീട് വെക്കാൻ 4 ലക്ഷം രൂപയുമാണ് നൽകുക. സംസ്ഥാന തല പരിപാടിയുടെ ഭാഗമായി കൊയിലാണ്ടിയിൽ വെച്ച് നടന്ന ചടങ്ങിൽ 3 വീടുകളുടെ താക്കോൽദാനമാണ് നിർവ്വഹിച്ചത്. പദ്ധതിയിൽ ഉൾപ്പെടുന്ന 17 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കൊയിലാണ്ടി നഗരസഭാ ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭാ കൗൺസിലർ റഹ്മത്ത് കെ.ടി.വി, ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീ. ലെബീബ് കെ.എ, കൊയിലാണ്ടി ഫിഷറീസ് ഓഫീസർ ശ്യാംചന്ദ് എന്നിവർ പങ്കെടുത്തു.