പള്ളി വികാരിയെ മയക്കിടത്തി ഒന്നര ലക്ഷം രൂപയും ലാപ്ടോപ്പും കവര്‍ന്നു
മറയൂർ: പള്ളി വികാരിയെ മയക്കിടത്തി ഒന്നര ലക്ഷം രൂപയും ലാപ്ടോപ്പും കവര്‍ന്നു. മോഷണം നടത്തിയ ബംഗളുരു സ്വദേശികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി. ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കിയായിരുന്നു മോഷണം.
മറയൂര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ഫ്രാന്‍സിസ് നെടിയാം പറമ്പിലിനാണ് സുഹൃത്തുക്കളായെത്തിയവരില്‍ നിന്ന് കടുത്ത ദുരനുഭവമുണ്ടായത്. മുമ്ബ് ബംഗളുരുവിലായിരുന്നപ്പോള്‍ പരിചയത്തിലായ ഹേമന്ദും സുദേവുമാണ് ഇദ്ദേഹത്തെ മയക്കിക്കിടത്തി പണവും കമ്പ്യൂട്ടറും മൊബൈലും കവര്‍ന്ന ശേഷം കടന്നുകളഞ്ഞത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് രാത്രി കഴിച്ച ഭക്ഷണത്തില്‍ ഉറക്ക ഗുളിക ചേര്‍ത്ത് നല്‍കിയതാണെന്നറിയുന്നത്.
ഫോണ്‍ വിളിയിലൂടെ ഇടക്കിടക്ക് സൗഹൃദം പുതുക്കിയിരുന്ന ഹേമന്ദ് മറയൂരിലെത്തുന്ന വിവരവും അറിയിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയെത്തിയവര്‍ ചൊവ്വാഴ്ച ഫാദറിനൊപ്പം കാഴ്ചകളും കണ്ട് ചുറ്റിക്കറങ്ങി. രാത്രി ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ ഹേമന്ദ് നിര്‍ബ്ബന്ധിച്ച് കഴിപ്പിച്ച ചപ്പാത്തിയില്‍ ഉറക്ക ഗുളിക ഒളിപ്പിച്ചതായാണ് സംശയിക്കുന്നത്. മോഷണ വസ്തുക്കളുമായി വെളുപ്പിനെ ഇരുവരും നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വികളില്‍ നിന്ന് പോലീസിന് കിട്ടിയിട്ടുണ്ട്. ഇതുമായാണ് പോലീസ് പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടങ്ങിയിരിക്കുന്നത്.