ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്
ഡൽഹി: ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്ന് ദാവൂദിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് രഹസ്യാന്വേഷണ ഏജൻസികളാണ് റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ ആശുപത്രിയിൽ ദാവൂദ് ചികിൽസയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അടുത്ത അനുയായി ഛോട്ടാ ഷക്കീൽ തള്ളി.
പാക്കിസ്ഥാനിലെ കറാച്ചിയിൽ തന്നെ കഴിയുന്നുവെന്ന് കരുതുന്ന ഛോട്ടാ ഷക്കീൽ, ദാവൂദ് പൂർണ ആരോഗ്യവാനാണെന്നും മറ്റുവാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഷക്കീല്‍ പറഞ്ഞു. 61കാരനായ ദാവൂദിന് ഗുരുതരമായ ഗാൻഗ്രീൻ രോഗമാണെന്നും നടക്കാനാവുന്നില്ലെന്നും കഴിഞ്ഞ വർഷം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
1993 ൽ മുംബൈയിൽ ഉണ്ടായ വൻ ബോംബ് സ്ഫോടനങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത് ദാവൂദ് ആണെന്നു കണ്ടെത്തിയിരുന്നു. 257 പേരാണ് ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതുൾപ്പെടെ നിരവധി കേസുകളെ തുടർന്ന് ദാവൂദ് പാക്കിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. ദാവൂദിനെ കൈമാറണമെന്നു ഇന്ത്യ പാക്കിസ്ഥാനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ദാവൂദ് പാക്കിസ്ഥാനിൽ കഴിയുന്നുണ്ടെന്നാണ് ഇന്ത്യയുടെ അവകാശവാദം.