കണ്ണില്‍ മുളകുപൊടി വിതറി യാത്രക്കാരനില്‍ നിന്നും പണം കവര്‍ന്നതായി പരാതി
പയ്യോളി: സ്കൂട്ടറില്‍ സഞ്ചരിക്കവെ കണ്ണില്‍ മുളകുപൊടി വിതറി യാത്രക്കാരനില്‍ നിന്നും മോഷ്ടാക്കള്‍ 1,80,000 രൂപ കവര്‍ന്നതായി പരാതി. തിങ്കളാഴ്ച രാത്രി എട്ടരയോടെ തിക്കോടി പാലൂരില്‍ മുതിരക്കാല്‍ മുക്കില്‍ എരവത്ത് താഴെ കുനി സത്യൻ്റെ (50) പണമാണ് മോഷണ സംഘം തട്ടിപ്പറിച്ചതായി പരാതിപ്പെട്ടിരിക്കുന്നത്. വീട്ടിലേക്ക് പണവുമായി വരുന്ന വഴി അരിവാള്‍ മുക്കിന് സമീപത്തെ തെരുവു വിളക്കുകള്‍ കത്താത്ത ഭാഗത്താണ് സംഭവം നടന്നത്.
ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ നിന്നും മാസ്ക് ധരിച്ച രണ്ടുപേര്‍ സത്യൻ്റെ സമീപത്തേക്ക് ചാടിവീഴുകയായിരുന്നു. സത്യ െന്റ കഴുത്തില്‍ പിടിമുറുക്കിയ സംഘം ധരിച്ച ട്രൗസറിൻ്റെ പോക്കറ്റില്‍ സൂക്ഷിച്ച പണം കവര്‍ന്നെന്നാണ് പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നത്. പെയിന്റിങ് തൊഴിലാളിയായ സത്യന് നടത്തുന്ന കുറിയുടെ പണം സുഹൃത്തുക്കളില്‍ നിന്ന് ശേഖരിച്ചു വരുമ്പോഴാണ് തുക അപഹരിക്കപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് വഴിയാത്രക്കാരുടെ സഹായത്തോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും തുടര്‍ന്ന് പയ്യോളി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും, ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട സ്ഥലത്തും സ്കൂട്ടറില്‍ സൂക്ഷിച്ച ഹെല്‍മറ്റിലും മുളകുപൊടി കണ്ടെത്തി. പയ്യോളി എസ്.ഐമാരായ എന്‍. സുനില്‍കുമാര്‍, വിമല്‍ ചന്ദ്രന് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.