മലബാര്‍ കലാപത്തിലെ ബ്രിട്ടീഷ് വിരുദ്ധത നിഷേധിക്കാനാവില്ല; സ്വാതന്ത്യ സമരത്തിന്റെ ഭാഗം തന്നെ: എ വിജയരാഘവന്‍
മലപ്പുറം: മലബാര് കലാപത്തെ തള്ളിപ്പറയുന്നവരുടെത് ബ്രിട്ടീഷ് അനുകൂല മനോഭാവമാണെന്ന് സിപിഐ എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്. മലബാര് കലാപത്തെ പാരീസ് കമ്മ്യൂണിനോടാണ് എ കെ ജി താരതമ്യപ്പെടുത്തിയത്. അതിന്റെ പേരില് അദ്ദേഹത്തെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. സമരത്തെ വര്ഗീയ കലാപമായി ചിത്രീകരിക്കാനാണ് ബ്രിട്ടീഷുകാര് ശ്രമിച്ചത്. ആ രീതിയില് മുന്നോട്ട് പോകാനാണ് ആര്‌എസ്‌എസ് ശ്രമം. മലബാര് കലാപം സ്വാതന്ത്യ സമരത്തിന്റെ ഭാഗം തന്നെയാണ്. കലാപത്തിലെ ബ്രിട്ടീഷ് വിരുദ്ധത നിഷേധിക്കാനാവില്ലെന്നും വിജയരാഘവന് പറഞ്ഞു.

കേന്ദ്ര സര്ക്കാര് പേര് വെട്ടിമാറ്റിയാല് മലബാര് കലാപം ചരിത്രത്തില് നിന്ന് ഇല്ലാതാകില്ല. ചരിത്രത്തെ വര്ഗീയവല്ക്കരിക്കാന് ശ്രമിക്കുന്നവര്ക്ക് അലോസരമുണ്ടാക്കുന്നതാണ് ആ സമരം. അത് മൗലികമായി ജന്മിത്വ വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവുമായിരുന്നു. സമരത്തെക്കുറിച്ച് ആഴത്തില് പഠിച്ച ഇന്ത്യക്കാരും വിദേശികളുമായ ചരിത്രകാരന്മാരെല്ലാം ഈ വസ്തുത എടുത്തു പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് വിരുദ്ധതയ്ക്കാണ് അവരെല്ലാം ഒന്നാംസ്ഥാനം നല്കിയത്. 1946ല് കമ്മ്യൂണിസ്റ്റ് പാര്ടി ‘1921- ആഹ്വാനവും താക്കീതും’ എന്ന പേരില് പുറത്തിറക്കിയ പ്രമേയത്തില് ഇത് വിശദമാക്കിയിട്ടുണ്ട്.


സമര സേനാനികളുടെ ധീരോദാത്തമായ പോരാട്ടവീറിനെ ഉയര്ത്തിപ്പിടിക്കുകയാണ് ചെയ്തത്. സംഘടനാ ദൗര്ഭല്യങ്ങളുടെ ഭാഗമായുണ്ടായ വര്ഗീയ പ്രവണതകളെ തള്ളിപ്പറയുകയും ചെയ്തു. സമരവുമായി ബന്ധപ്പെട്ട എല്ലാ സവിശേഷതകളും പരിശോധിച്ചാണ് അഭിപ്രായം രൂപീകരിച്ചത്. ബ്രിട്ടീഷുകാരാണ് ജന്മി നാടുവാഴിത്തത്തിന് നിയമ പരിരക്ഷ നല്കിയത്. അവരുടെ ഭീകര ചൂഷണങ്ങൾക്കെതിരെ രൂപപ്പെട്ട ഏറ്റവും സംഘടിത പ്രക്ഷോഭമായിരുന്നു മലബാര് കലാപം. അവര് ഉയര്ത്തിയ വിഷയങ്ങള് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പിന്നീട് ഉയര്ന്നുവന്നു എന്നതും ശ്രദ്ധേയമാണെന്നും വിജയരാഘവന് പറഞ്ഞു.


