ഒരു ഏക്കര്‍ 11 സെൻ്റ് പൊതു കളിസ്ഥലത്തിന് വിട്ടുനല്‍കി പ്രവാസി
അത്തോളി: ഒരു ഏക്കര്‍ 11 സെൻ്റ് പൊതു കളിസ്ഥലത്തിന് വിട്ടുനല്‍കി പ്രവാസി. പൊതുകളിയിടം ഇല്ലെന്ന പരാതി അത്തോളിക്കാര്‍ക്ക് ഇനിയില്ല. പ്രവാസിയുടെ കരുതലില്‍ പഞ്ചായത്തിലെ യുവജനങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാല അഭിലാഷമായ കളിസ്ഥലം ഉടന്‍ യാഥാര്‍ഥ്യമാകും. പ്രവാസിയും മുസ്ലിം ലീഗ് ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ടുമായ സാജിദ് കോറോത്താണ് പഞ്ചായത്ത് ഓഫിസിനു സമീപമുള്ള ഒരു ഏക്കര്‍ 11 സെൻ്റ് പൊതു കളിസ്ഥലത്തിന് വിട്ടുനല്‍കിയത്. സംസ്ഥാന പാതയില്‍ വേളൂരില്‍ നിന്നും 200 മീറ്റര്‍ അകലെ കിഴക്കയില്‍ മീത്തല്‍ ഭാഗത്താണ് സ്ഥലം. ഇവിടേക്കുള്ള റോഡും സാജിദ് കോറോത്ത് നല്‍കും. പഞ്ചായത്തിന് പൊതുകളിയിടം ഇല്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാണ് ഭൂമി വിട്ടുനല്‍കുന്നതെന്ന് സാജിദ് കോറോത്ത് പറഞ്ഞു.
ഭൂമി വിട്ടുനല്‍കിക്കൊണ്ടുള്ള സമ്മത പത്രം സാജിദ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രന് കൈമാറി. സ്ഥലത്ത് ആധുനിക രീതിയിലുള്ള മിനി സ്റ്റേഡിയം നിര്‍മിക്കുമെന്ന് അവര്‍ പറഞ്ഞു. സ്റ്റേഡിയത്തിന് സി.എച്ച്. മുഹമ്മദ് കോയയുടെ പേരു നല്‍കും. ചടങ്ങില്‍ വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരയ്ക്കല്‍ അധ്യക്ഷ്യത വഹിച്ചു. വാര്‍ഡ് അംഗങ്ങളായ ബിന്ദു രാജന്, സുനീഷ് നടുവിലയില്‍, എ.എം. വേലായുധന്, ബൈജു കൂമുള്ളി, രാഷ്ടീയ കക്ഷി പ്രതിനിധികളായ ജൈസല്‍ കമ്മോട്ടില്, പി.കെ. രാജന്, എം.സി. ഉമ്മര്‍, സി.എം. സത്യന് എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് എ.എം. സരിത സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി എ. ഇന്ദു നന്ദിയും പറഞ്ഞു.