ട്രോളിങ് നിരോധനകാലത്തേക്കുള്ള മുഴുവൻ നടപടികളും പൂർത്തിയായി
.
കോഴിക്കോട് ജില്ലയിൽ ട്രോളിങ് നിരോധനകാലത്തേക്കുള്ള സുരക്ഷാ – നിരീക്ഷണ, നിയന്ത്രണത്തിനുള്ള മുഴുവൻ നടപടികളും പൂർത്തിയായി. കലക്ടര്‍ എം എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 9 മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം. കടല്‍ പട്രോളിങ്ങിനും സുരക്ഷാ പ്രവര്‍ത്തനത്തിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം (ഫോണ്‍: 0495 2414074, 2992194, 9496007052) ബേപ്പൂർ ഫിഷറീസ് സ്റ്റേഷനില്‍ ആരംഭിച്ചിട്ടുണ്ട്.

കടല്‍ സുരക്ഷാ/പട്രോളിങ് പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ബോട്ടുകള്‍ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി തീരങ്ങളിൽ പ്രവര്‍ത്തിക്കും. റെസ്‌ക്യൂ ഗാര്‍ഡുമാരെ നിയോഗിക്കാനുള്ള നടപടി പൂര്‍ത്തിയായി. ആധുനിക ആശയവിനിമയ സംവിധാനം ഘടിപ്പിച്ച മറൈന്‍ റെസ്‌ക്യൂ യൂണിറ്റ് (ഫൈബര്‍ വള്ളം) ചോമ്പാല്‍ ബേസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ് അറിയിച്ചു.

എല്ലാ ഹാര്‍ബറുകളിലും രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ടും ആംബുലന്‍സ് സംവിധാനവും ഒരുക്കുക, സിഗ്‌നല്‍ സംവിധാനങ്ങള്‍ ശരിയാക്കുക, അടിയന്തര ചികിത്സയ്‌ക്ക് സംവിധാനമൊരുക്കുക, സാമ്പത്തിക സഹായങ്ങള്‍ ഉടന്‍ അനുവദിക്കുക, രേഖയില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ മത്സ്യബന്ധനത്തിനെത്തുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ചു. ഫിഷറീസ് അസി. ഡയറക്ടര്‍ വി. സുനീര്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.




