സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിനു യുഡിഎഫ് ആക്രമണം
സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ യുഡിഎഫ് ആക്രമണം. യുഡിഫ് സ്ഥാനാർഥി രമേശ് പിഷാരടിയുടെ ആഹ്ളാദ പ്രകടനത്തിനിടെയാണ് അക്രമം അഴിച്ചുവിട്ടത്. ഓഫീസിനു നേരെ പ്രവർത്തകർ പടക്കമെറിഞ്ഞത് ചോദ്യം ചെയ്തവരെ കുപ്പിയെറിഞ്ഞു പരുക്കേൽപ്പിക്കുകയായിരുന്നു. പോലീസ് യുഡിഫ് അക്രമത്തിനെതിരെ ഇന്ന് ജില്ലാ വ്യാപകമായി പ്രതിഷേധ പ്രകടനം. തുടർന്ന് പോലീസ് ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി പ്രവർത്തകരെ മർദിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. മുൻ എം.പി യും സംസ്ഥാന സമിതി അംഗവുമായ എൻ.എൻ. കൃഷ്ണദാസിനെ പോലീസ് കയ്യേറ്റം ചെയ്തു.

അതേ സമയം, കോഴിക്കോട് യുഡിഎഫ് അക്രമം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നരിക്കുനി പഞ്ചായത്തിലെ പറശ്ശേരി മുക്കിൽ യുഡിഎഫ് നേതൃത്വത്തിലാണ് സിപിഐഎം പ്രവർത്തകരെ മർദ്ദിച്ചത്. യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത പ്രദേശത്ത് ബസ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന സിപിഐഎം ബ്രാഞ്ച് സെക്രട്ടറി റിയാസ്, മുൻ ലോക്കൽ സെക്രട്ടറി കെ പി പ്രേംകുമാർ, പി പി അരുൺ, ഹൈജാസ് ഹസ്സൻ എന്നിവരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആസിഫ് റഹ്മാന്റെയും അബ്ദുൽ കാദറിന്റെയും നേതൃത്വത്തിൽ എത്തിയ ക്രിമിനൽ സംഘം ക്രൂരമായി അക്രമിച്ചത്.




