വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തി ഡിവൈഎഫ്ഐ
.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം നടന്നു. പലയിടങ്ങളിലും സംഘർഷത്തിൽ കലാശിച്ചു. എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. താലൂക്ക് ഓഫീസിന്റെ കോമ്പൗണ്ടിന് ഉള്ളിലേക്ക് പ്രതിഷേധക്കാർ കടന്നു. പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധം നടത്തി.

മദ്യ നികുതിക്കെതിരെ ആലപ്പുഴയിൽ ഡിവൈഎഫ്ഐ നടത്തിയ മാർച്ചിലും സംഘർഷം. ആലപ്പുഴയിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകർ മതിൽ ചാടി കടന്നു. കോഴിക്കോട് പിഡബ്ല്യുഡി ഓഫീസിലേക്കാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച് നടത്തിയത്. ബാരിക്കേട് മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഉന്തും തള്ളുമുണ്ടായി. നിയമസഭയിലെ ബജറ്റ് ചർച്ചക്ക് മറുപടി പറയുമ്പോഴാകും മദ്യ നികുതി വിവാദത്തിലും മുഖ്യമന്ത്രി മറുപടി നൽകുക.

വീര്യം കുറഞ്ഞ മദ്യത്തിന് വില കുറക്കാനുള്ള ബജറ്റ് പ്രഖ്യാപനം രാഷ്ട്രീയ വിവാദമാകുകയും അഴിമതി ആരോപണത്തിന് കാരണമാകുകയും ചെയ്തിട്ടുണ്ട്. എങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകുന്ന സൂചനയില്ല. ബജറ്റും ധനബില്ലും പാസായാലും മദ്യ നയം വന്ന ശേഷമേ നടപ്പാക്കു എന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുക എന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഈ നിലപാടിന് മുന്നണിയിലെ ലീഗ് ഇതര ഘടക കക്ഷികളുടെ പിന്തുണയുമുണ്ട്.




