കൂടുതൽ വായ്‌പ എടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: കൂടുതൽ വായ്‌പ എടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ക്ഷേമ പദ്ധതികളിലടക്കം ചെലവു നിയന്ത്രിക്കണമെന്ന കർശന വ്യവസ്ഥകളോടെ 5000 കോടി കടമെടുക്കാൻ അനുമതി നൽകാമെന്ന് 13ന് കേന്ദ്ര സർക്കാർ അറിയിച്ചെങ്കിലും നിർദേശം കേരളം തള്ളിയിരുന്നു. ചർച്ചയിലൂടെയുള്ള അനുരഞ്ജനത്തിന് സാധ്യത അടഞ്ഞ സാഹചര്യത്തിലാണ് ഹർജി വ്യാഴാഴ്‌ച പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.
കേന്ദ്ര സർക്കാരിന്റെ വാഗ്‌ദാനം ചതിയാണെന്നും സംസ്ഥാനങ്ങളുടെ ചെലവു കേന്ദ്രം നിയന്ത്രിക്കുമെന്ന് പറയുന്നത് ഫെഡറൽ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും കേരളം ചൂണ്ടിക്കാട്ടിയപ്പോഴാണ് ഹർജിയിൽ വിശദവാദം കേൾക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്. മുമ്പ് ഹർജി പരിഗണിച്ചപ്പോൾ സവിശേഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തിന് ആശ്വാസമേകുന്ന പാക്കേജ് നടപ്പാക്കണമെന്നും കൂടുതൽ വിശാല മനസ്‌കതയോടെ കേരളത്തിന്റെ ആവശ്യം പരിഗണിക്കണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം 31നുമുമ്പ് ഇളവ് അനുവദിക്കണമെന്നും നിർദേശിച്ചിരുന്നു.