ആർ എൽ വി രാമകൃഷ്ണനെതിരായ ജാത്യാധിക്ഷേപത്തിൽ പ്രതിഷേധിക്കുക; പുരോഗമന കലാസാഹിത്യസംഘം
ആർ എൽ വി രാമകൃഷ്ണനെതിരായ ജാത്യാധിക്ഷേപത്തിൽ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി. പ്രതിഭാശാലിയുമായ നർത്തകനാണ് ആർഎൽവി രാമകൃഷ്ണൻ. നിരന്തരമായ പരിശീലനവും ഗവേഷണവും ആവിഷ്ക്കാരവും കൊണ്ട് മോഹിനിയാട്ടം എന്ന നൃത്തരൂപത്തിന് അദ്ദേഹം നൽകുന്ന സംഭാവന വിലമതിക്കാനാവാത്തതാണ്.
മഹാനായ ആ കലാകാരനെതിരെ തിരുവനന്തപുരത്ത് ഡാൻസ് സ്കൂൾ നടത്തുന്ന ഒരു സ്ത്രീ അത്യന്തം മോശമായ രീതിയിൽ ആക്ഷേപം പ്രകടനം നടത്തിയിരിക്കുന്നു. “കലാമണ്ഡലം സത്യഭാമ” എന്ന പേരിലാണത്രെ അവർ അറിയപ്പെടുന്നത്. ലോകപ്രശസ്ത മോഹിനിയാട്ടം കലാകാരി അന്തരിച്ച കലാമണ്ഡലം സത്യഭാമ ടീച്ചറുടെ യശസ്സിനെയാണ് വാസ്തവത്തിൽ അവർ കളങ്കപ്പെടുന്നത്.
നിറം, സൗന്ദര്യം എന്നിവയെ സംബന്ധിച്ച് ചാതുർവർണ്ണ്യ – ജാതിമേധാവിത്ത നിലപാടുകളാണ് ഈ സ്ത്രീയെ നയിക്കുന്നത് എന്നതിൽ സംശയമില്ല. അതുപയോഗിച്ചാണ് രാമകൃഷ്ണനെ ഇവർ ആക്ഷേപിക്കുന്നത്. ഇത് തികഞ്ഞ ജാതി-വംശീയ അധിക്ഷേപമാണ്. ഈ സ്ത്രി ഒരാളല്ല. ഇത് ഒറ്റപ്പെട്ട സംഭവവുമല്ല. രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഹിന്ദുത്വവാദമാണ് ഇക്കൂട്ടരെ നയിക്കുന്നത്. അതിശക്തമായ പ്രതിഷേധമുയർത്താൻ കലാപ്രവർത്തകരും ആസ്വാദകരും മുന്നിൽ വരണം.
ഈ സ്ത്രീക്കെതിരെ ജാത്യാധിക്ഷേപത്തിൻ്റെ പേരിൽ കേസെടുക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. യാഥാസ്ഥിതിക ജാതി മേധാവിത്ത പക്ഷത്തുനിന്നുള്ള എല്ലാവിധ പ്രതിസന്ധികളേയും അതിജീവിച്ചു മുന്നോട്ടു പോവുന്ന പ്രിയപ്പെട്ട കലാകാരൻ ആർ.എൽ.വി.രാമകൃഷ്ണനെ അഭിവാദ്യം ചെയ്യുന്നു.