KOYILANDY DIARY.COM

The Perfect News Portal

വേടൻ ഒളിവിൽ; കൊച്ചിയിലെ സംഗീത പരിപാടി മാറ്റിവെച്ചു

ഒളിവിൽ കഴിയുന്ന റാപ്പർ വേടന്റെ സംഗീത പരിപാടി മാറ്റിവെച്ചു. കൊച്ചിയിലെ ബോൾഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റിവെച്ചത്. ഇത് ശനിയാഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. യുവ ഡോക്ടർ പരാതി നൽകിയതിനെ തുടർന്നാണ് വേടനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. വേടൻ പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ തീരുമാനം.

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വേടൻ അന്ന് പ്രതികരിച്ചിരുന്നു.

 

കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. ലഹരി മരുന്ന് ഉപയോ​ഗിച്ച ശേഷം വേടൻ പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്. 2023 ജൂലായ് മുതൽ വേടൻ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായെന്നു യുവതി വെളിപ്പെടുത്തിയിരുന്നു. പിൻമാറ്റം തന്നെ മാനസികമായി തകർത്തെന്നും പലപ്പോഴായി വേടന് പണം കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ​ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Share news
error: Content is protected !!