തെരുവിൽ അലഞ്ഞു തിരിഞ്ഞ് നടന്നയാളുടെ മരണശേഷം സഞ്ചിയിൽ നിന്ന് കണ്ടെത്തിയത് ഒരു ലക്ഷം രൂപ
.
ഇടുക്കി: വർഷങ്ങളായി തെരുവിൽ അലഞ്ഞു തിരിഞ്ഞ് നടന്നയാളുടെ മരണശേഷം സഞ്ചിയിൽ നിന്ന് കണ്ടെത്തിയത് ഒരു ലക്ഷം രൂപയിലധികം. രാജാക്കാട് പനച്ചിക്കുഴി സ്വദേശിയായ പുതുശേരിയിൽ ശശി (64)യാണ് കഴിഞ്ഞ ദിവസം വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് മരണപ്പെട്ടത്. വീടും കുടുംബവുമില്ലാത്ത ശശി രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിക്ക് സമീപമുള്ള സ്കൂൾ കെട്ടിടത്തിന്റെ വരാന്തയിലാണ് കിടന്നിരുന്നത്.

സഞ്ചി പരിശോധിച്ചപ്പോൾ 1,15,751 രൂപ ലഭിച്ചു. വർഷങ്ങളായി കിട്ടിയ ചെറുതും വലുതുമായ തുകകൾ കൂട്ടിച്ചേർത്ത് സൂക്ഷിച്ചതാകാം കണ്ടെത്തിയ പണം എന്നാണ് കരുതുന്നത്. ടൗണിലുള്ള കളീയ്ക്കൽ ജുവലറിക്കു സമീപത്തെ മുറിയിലാണ് വസ്ത്രങ്ങൾ സഞ്ചിയിലാക്കി സൂക്ഷിച്ചിരുന്നത്. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലാണ് പണം എണ്ണി തിട്ടപ്പെടുത്തിയത്. തുക ബന്ധുക്കൾക്ക് കൈമാറാനാണ് തീരുമാനം.

അസുഖബാധിതനായ ശശിയെ രാജാക്കാട് പഞ്ചായത്ത് പ്രസിഡണ്ട് കിങ്ങിണി രാജേന്ദ്രൻ, വൈസ് പ്രസിഡണ്ട് ബെന്നി പാലക്കാട്ട്, ടൗൺ വാർഡ് അംഗം ജോഷി കന്യാക്കുഴി എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം. രാജാക്കാട് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മൃതദേഹം രാജാക്കാട് പഴയവിടുതിയിലുള്ള പൊതുശ്മശാനത്തിൽ സംസ്കരിച്ചു.




