KOYILANDY DIARY.COM

The Perfect News Portal

നിമിഷപ്രിയ മോചന ഹര്‍ജി: ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍; കേസ് ഓഗസ്റ്റ് 14ലേക്ക് നീട്ടി

നിമിഷപ്രിയയുടെ മോചന ഹര്‍ജി പരിഗണിക്കവെ വിഷയത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. സര്‍ക്കാര്‍ സാധ്യമായത് ചെയ്തുവെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. മധ്യസ്ഥ സമിതിയെ നിയോഗിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിനെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്ന് കേസ് ഓഗസ്റ്റ് 14 ലേക്ക് നീട്ടി.

ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.

 

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കയ്യൊഴിഞ്ഞ നിലപാടായിരുന്നു കേന്ദ്രത്തിന്റേത്. കേസിൽ കേന്ദ്രസർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. കൂടാതെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നിർണായക ഇടപെടൽ വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു.

 

അതേസമയം നിമിഷ പ്രിയ മോചനവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ആക്ഷൻ കൗൺസിൽ രംഗത്തെത്തി. ചർച്ചകൾക്കായി 6 അംഗ സമിതിയെ രൂപീകരിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിലിൽ നിന്നും ഭാരവാഹികളായ കുഞ്ഞമ്മദ്, അഡ്വ. സുഭാഷ് ചന്ദ്രൻ എന്നിവരെ നിർദേശിക്കും. രണ്ട് മർകസ് പ്രതിനിധികളെയും നിർദ്ദേശിക്കും. കേന്ദ്ര സർക്കാർ നിയോഗിക്കുന്ന 2 ഉദ്യോഗസ്ഥരും സമിതിയിൽ അംഗമാകണമെന്നാണ് കൗൺസിലിന്റെ ആവശ്യം.

Share news
error: Content is protected !!