സ്‌ത്രീകൾക്ക് സൗജന്യയാത്ര പദ്ധതിയായ ‘പ്രിയദർശിനി’ വിപുലീകരിക്കില്ലെന്ന് മന്ത്രി സി പി ജോൺ
.
തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ സ്‌ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച യുഡിഎഫ് സർക്കാർ പദ്ധതിയായ ‘പ്രിയദർശിനി’ വിപുലീകരിക്കില്ലെന്ന് മന്ത്രി സി പി ജോൺ. ആദ്യഘട്ടം ഓർഡിനറി ബസുകളിലും രണ്ടാംഘട്ടം മറ്റു ബസുകളിലും നടപ്പാക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം.

എന്നാൽ പദ്ധതി കെഎസ്‌ആർടിസിയുടെയും സ്വകാര്യമേഖലയുടെയും തകർച്ചയ്‌ക്ക് കാരണമാകുമെന്ന് തിരിച്ചറിഞ്ഞതിനാലാണ് ‘വിപുലീകരണം ഉടനില്ല’ എന്ന് മന്ത്രി പ്രതികരിച്ചത്. സ്‌ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതിലൂടെ സ്വകാര്യബസ് വ്യവസായം തകർന്നുവെന്ന ഉടമകളുടെ പരാതിയെക്കുറിച്ച് പഠിക്കാൻ കെ പത്മകുമാർ ചെയർമാനായ ഒരു സമിതിക്ക് രൂപം നൽകിയിരുന്നു.

ഇൗ സമിതിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യ ബസ് മേഖലയെ വ്യവസായമാക്കി പ്രഖ്യാപിക്കണം, സ്വകാര്യബസുകളെ വെറ്റ് ലീസ് അടിസ്ഥാനത്തിൽ സ്‌ത്രീകൾക്ക് സൗജന്യയാത്ര പദ്ധതിയിൽ ഉൾപ്പെടുത്തണം, ബസുകളുടെ കാലാവധി 25 വർഷമാക്കണം തുടങ്ങിയ ശുപാർശകൾ റിപ്പോർട്ടിലുണ്ടെന്നും മന്ത്രി പറഞ്ഞു.




