ദേശീയ കായികദിന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചു
.
സംഘപരിവാർ അജണ്ടക്കനുസരിച്ച് സംഘടിപ്പിച്ച് കേരള സർവകലാശാലയുടെ ദേശീയ കായികദിനാചരണം. മന്ത്രിമാർ പങ്കെടുത്ത പരിപാടിയിൽ രണ്ടു തവണ വന്ദേമാതരം പൂർണമായും ആലപിച്ചു. മന്ത്രി റോജി എം ജോൺ, മന്ത്രി ഒ ജെ ജനീഷ്, ഗവർണർ, വി സി മോഹനൻ കുന്നുമ്മൽ എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. അതേസമയം, വന്ദേമാതരം പൂർണമായും ആലപിച്ച സംഭവത്തെ ന്യായീകരിച്ച് കായിക മന്ത്രി ഒ ജെ ജനീഷ് രംഗത്തെത്തി. പ്രോട്ടോകോൾ പ്രകാരമാണ് വന്ദേമാതരം പൂർണമായി ചൊല്ലിയത്. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഈ പ്രോട്ടോകോൾ ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും കായിക മന്ത്രി പറഞ്ഞു.

പരിപാടിയുടെ ഉദ്ഘാടനം സർവകലാശാല ചാൻസലറും ഗവർണറുമായ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് നിർവ്വഹിച്ചത്. വി സി മോഹനൻ കുന്നുമ്മലും വേദിയിൽ എത്തിയിരുന്നു. സർക്കാർ പരിപാടികളിലെല്ലാം വന്ദേമാതരം പൂർണമായി പാടാൻ സർക്കാർ തീരുമാനിച്ചിരുന്നു. ആർ എസ് എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടാണ് കേരളത്തിലെ യുഡിഎഫ് സർക്കാരിൻ്റെ മുന്നോട്ട് പോക്ക്. കഴിഞ്ഞ ദിവസത്തെ ഓണം വാരാഘോഷ പരിപാടിയുടെ സമാപന പരിപാടിയിലും വന്ദേമാതരം പൂർണ്ണമായി ആലപിച്ചിരുന്നു.

സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയിലാണ് കഴിഞ്ഞ ദിവസം വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചത്. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോകോള്‍ പ്രകാരമാണ് വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതെന്നാണ് സര്‍ക്കാര്‍ നൽകിയ വിശദീകരണം. മുഖ്യമന്ത്രി വി ഡി സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ മുരളീധരന്‍, കെ എ തുളസി, സി പി ജോണ്‍, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരുള്‍പ്പെടെ വേദിയിലുണ്ടായിരുന്നു.

പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രത്യേക പ്രോട്ടാക്കോള്‍ ഉണ്ടെന്നും അതില്‍ സംസ്ഥാനത്തിന് ഇടപെടാന്‍ സാധിക്കില്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് നേരത്തെ പ്രതികരിച്ചിരുന്നു.



