തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. 7 പേർ പിടിയിൽ
തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. 7 പേർ പിടിയിൽ. കോഴിക്കോട് മാവൂര്‍ റോഡില്‍ നിന്നു കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോയ ഏഴംഗസംഘത്തെയും പിടികൂടി. പാലക്കാട് അട്ടപ്പാടി സ്വദേശിയും കൊണ്ടോട്ടിയില്‍ താമസക്കാരനുമായ നിഷാദ് (43) നെയാണ് മര്‍ദനത്തിനിരയാക്കി തട്ടിക്കൊണ്ടുപോയത്.
സംഭവത്തിൽ താമരശേരി പുതുപ്പാടി മയിലള്ളംപാറ സിറാജ് (32), ഉള്ളാട്ടിന്‍പാറ ഹുസൈന്‍ (36), യു.കെ. മുഹമ്മദ് ഇര്‍ഫാന്‍ (25), വിളഞ്ഞിപ്പിലാക്കല്‍ ദില്‍ഷാദ് (26), പുഴക്കുന്നുമ്മല്‍ ഹൈദരലി (33), ഓമശ്ശേരി പൂനൂര്‍ വീട്ടില്‍ ജുനൈദ് (21) പാലക്കാട് മണ്ണാര്‍ക്കാട് വഴിപറമ്പന്‍ പരുമ്പട്ടാരി ജഷീര്‍ (46) എന്നിവരാണ് പിടിയിലായത്.
സിറാജിന്‍റെ ഉടമസ്ഥതയിലുള്ള കാര്‍ ഏഴുലക്ഷം രൂപ നല്‍കാമെന്ന ധാരണയില്‍ പണയത്തിനു വാങ്ങിയ നിഷാദ് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു ദൃക്‌സാക്ഷിയായവര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചായിരുന്നു പോലീസ് അന്വേഷണം. സംഭവം നടന്ന് പതിനെട്ടു മണിക്കൂറിനകമാണ് നിഷാദിനെ മോചിപ്പിച്ചതും പ്രതികളെ പിടികൂടിയതും.
കോഴിക്കോട്ടെ ബന്ധുവിന്‍റെ മരണവീട്ടില്‍ നിഷാദ് വരുന്ന വിവരം അറിഞ്ഞാണ് സിറാജിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ തട്ടിക്കൊണ്ടുപോയത്. മാവൂര്‍റോഡിലെ ഇന്ത്യന്‍ കോഫി ഹൗസിന്‍റെയും എന്‍സികെ ടൂറിസ്റ്റ് ഹോമിന്‍റെയും കോമ്പൗണ്ടില്‍ വെച്ച് രാത്രി 12.30 ഓടെയായിരുന്നു സംഭവം. ഏഴംഗസംഘം നിഷാദിനെ മര്‍ദിച്ച് ഉടുമുണ്ടുരിഞ്ഞ് കയ്യും കാലും കെട്ടി ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോകുന്നത് കണ്ട ടൂറിസ്റ്റ് ഹോമിലെ താമസക്കാരനാണ് വിവരം പോലീസില്‍ അറിയിച്ചത്. സംഭവ സമയത്ത് കെട്ടിടത്തിന്‍റെ സുരക്ഷാ ജീവനക്കാരന്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും അക്രമികളെ തടയാന്‍ സാധിച്ചിരുന്നില്ല.
വിവരം ലഭിച്ചതിനു പിന്നാലെ സ്ഥലത്തെത്തിയ നടക്കാവ് പോലീസ് ദൃക്‌സാക്ഷികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. അക്രമിസംഘം എത്തിയ കാറിന്‍റെ നമ്പര്‍ ദൃക്‌സാക്ഷി പോലീസിനു കൈമാറിയിരുന്നു. ടൂറിസ്റ്റ് ഹോമിലെയും സമീപസ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സംഭവത്തിൽ ഉള്‍പ്പെട്ടവരെക്കുറിച്ച് ആദ്യഘട്ടത്തില്‍ വിവരമൊന്നും പോലീസിനു ലഭ്യമായിരുന്നില്ല.
പിന്നീട് നിഷാദിനെ കാണാനില്ലെന്നുകാട്ടി ഭാര്യ നടക്കാവ് പോലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെ കണ്ണൂര്‍, വയനാട് ജില്ലകളിലേക്കും കോഴിക്കോട്ടെ മലയോരമേഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. വൈകുന്നേരം അഞ്ചോടെ വയനാട് – കോഴിക്കോട് അതിര്‍ത്തിയിലെ വനമേഖലയായ കണ്ണപ്പംകുണ്ട് മലയില്‍ സംഘമുണ്ടെന്ന് കണ്ടെത്തുകയും മല വളഞ്ഞ് ഉള്‍ക്കാട്ടില്‍ നിന്നു നിഷാദിനെ മോചിപ്പിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു. അസിസ്റ്റന്‍റ് കമ്മീഷണര്‍ പി. ബിജുരാജ്, ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷ്, എസ്‌ഐ കൈലാസ് നാഥ്, ബിനു മോഹന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.