KOYILANDY DIARY

The Perfect News Portal

കണ്ണൂർ വി.സിയുടെ കാര്യത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് ​ഗവർണർ

വി.സി നിയമന വിവാദത്തിൽ പ്രതികരണവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വി.സിയുടെ കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും നടപടി ക്രമം അട്ടിമറിക്കരുത് എന്ന് താൻ ആവശ്യപ്പെട്ടതാണെന്നും ​ഗവർണർ അവകാശപ്പെടുന്നു. സർക്കാരാണ് തന്നിൽ അനാവശ്യമായ സമർദം ചെലുത്തിയത്. എ.ജി തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കണ്ണൂർ വി.സി നിയമനം സാധുവാകുമെന്ന് എ.ജി തന്നോട് പറഞ്ഞു. ചോദിക്കാതെ തന്നെ എ.ജിയുടെ നിയമോപദേശം വിദ്യാഭ്യാസമന്ത്രി അയക്കുകയായിരുന്നു.

ഗവർണറും സർക്കാരുമായി ഒരു പോരുമില്ല. ഈ പോര് താൻ ആരംഭിച്ചതല്ല. സുപ്രീം കോടതി വിധി അതിലേക്ക് വഴിതെളിച്ചതാണ്. ഇർഫാൻ ഹബീബിനെതിരെയും ഗവർണർ രം​ഗത്തെത്തി. കണ്ണൂരിൽ തനിക്കെതിരെ സുരക്ഷാ ലംഘനമുണ്ടായെന്ന് ആവർത്തിക്കുകയാണ് അദ്ദേഹം. കണ്ണൂർ വിസിക്ക് എതിരെയും വിമർശനമുണ്ടായി. ഒരു കുറ്റകൃത്യം ചെയ്തയാളെ ക്രിമിനൽ എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു.

വി.സിമാരോട് രാജി വയ്ക്കരുതെന്ന് ആവശ്യപ്പെട്ടത് എൽ.ഡി.എഫാണ്. ഇതോടെ വി.സിമാർക്ക് പിന്നിൽ ആരെന്ന് തെളിഞ്ഞു. വൈസ് ചാൻസിലർമാരെ നിയന്ത്രിക്കുന്നത് പൂർണമായും എൽ.ഡി.എഫാണ്. കേരളത്തിലെ സർവകലാശാലകളിൽ മികച്ച വി.സിമാരുണ്ട്. അവരോട് തനിക്ക് അനുകമ്പയുമുണ്ട്. എന്നാൽ, സുപ്രീം കോടതി വിധിയാണ് ഇക്കാര്യത്തിൽ പ്രധാനം. സുപ്രീം കോടതി വിധി രാജ്യത്തെ നിയമമാണ്. എന്തുകൊണ്ടാണ് അത് കേരളത്തിന് ബാധകമാവാത്തത്. ചട്ടം പാലിച്ചുള്ള നിയമനം നടന്നത് ഒരു സർവകലാശാലയിൽ മാത്രമാണ്. ഒരൊറ്റ വി.സി മാത്രമാണ് ചട്ടം പാലിച്ച് നിയമിക്കപ്പെട്ടത്.

Advertisements

വൈസ് ചാൻസിലർമാരുടെ രാജി ആവശ്യപ്പെട്ടുള്ള വിവാദത്തിനിടെ​ മുഖ്യമന്ത്രിയുടെ പിപ്പിടി പ്രയോഗവും ​ഗവർണർ പരാമർശിച്ചു. ചെപ്പടിവിദ്യ കാണിക്കുന്നവരോട് അൽപം പിപ്പിടിയാകാമെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. മാധ്യമപ്രവർത്തനം എന്ന നിലയിൽ ചിലർ രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണെന്നും കടക്കു പുറത്തെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിരിക്കുമ്പോൾ മാധ്യമ സിൻഡിക്കേറ്റ് എന്നു പറഞ്ഞതും ഭരണ പക്ഷത്ത് ഇരിക്കുമ്പോൾ കടക്ക് പുറത്തെന്നും പറഞ്ഞതും താനല്ല. മാധ്യമങ്ങളോട് തനിക്കെന്നും ബഹുമാനമാണ്. ജനാധിപത്യത്തിൽ മാധ്യമങ്ങൾ അത്യാവശ്യ ഘടകമാണ്. എന്നാൽ മാധ്യമ പ്രവർത്തനം പാർട്ടി പ്രവർത്തനമായി കാണുന്നവരോട് പ്രതികരിക്കാനില്ല എന്നാണ് പറഞ്ഞത്. അധികാര ദുർവിനിയോഗം നടത്തിയത് താനല്ല, വിസിമാരാണ്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിയ്ക്കാൻ മാധ്യമങ്ങൾക്ക് ധൈര്യം ഇല്ലാത്ത സ്ഥിതിയാണ്.

സാങ്കേതിക സർവകലാശാല വിസി നിയമനം ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയത് സുപ്രീം കോടതിയാണ്. വിസി നല്ല നിലയിലാണ് പ്രവർത്തിച്ചിരുന്നത്. കെടിയു വിസിക്ക് ആവശ്യമായ യോഗ്യതയുണ്ടായിരുന്നു. അവരെ തെരെഞ്ഞെടുത്ത രീതി തെറ്റാണെന്നാണ് കോടതി പറഞ്ഞത്. വൈസ് ചാൻസലർമാരെ നിയന്ത്രിക്കുന്നത് എൽ ഡി എഫാണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

ഗവർണറുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വി.സിമാർ. സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നാണ് വി.സിമാരുടെ ആവശ്യം. ഗവർണറുടെ നോട്ടീസ് നിയമപരമല്ല. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അദ്ദേഹം തങ്ങളോട് രാജി വെയ്ക്കാൻ ആവശ്യപ്പെടുന്നത്. കാരണം കാണിക്കൽ നോട്ടീസ് നൽകി അന്വേഷണം നടത്തിയാലേ നടപടിയെടുക്കാൻ സാധിക്കൂ. ഗുരുതമായ ചട്ടലംഘനമോ പെരുമാറ്റദൂഷ്യമോ ഉണ്ടായാൽ മാത്രമേ വി.സിമാരെ പുറത്താക്കാൻ സാധിക്കൂവെന്നും വി.സിമാർ ഹർജിയിൽ വ്യക്തമാക്കുന്നു.