സൗദി അറേബ്യയിലേക്കുള്ള തൊഴില്‍, സന്ദര്‍ശന, റസിഡൻ്റ് വിസകള്‍ പാസ്‌പ്പോര്‍ട്ടില്‍ പതിക്കുന്നത് ഒഴിവാക്കി
മെയ് ഒന്നു മുതല്‍ സൗദി അറേബ്യയിലേക്കുള്ള തൊഴില്‍, സന്ദര്‍ശന, റസിഡൻ്റ് വിസകള്‍ പാസ്‌പ്പോര്‍ട്ടില്‍ പതിക്കുന്നത് ഒഴിവാക്കി. അനുവദിച്ച വിസയുടെ ക്യൂആര്‍ കോഡ് കൃത്യമായി റീഡ് ചെയ്യാനാവുന്ന രീതിയില്‍ പ്രിൻ്റ് ചെയ്ത പേപ്പറുമായി എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ മതിയാവുമെന്ന് സൗദി അതോറിറ്റി ഓഫ് ജനറല്‍ ഏവിയേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. 2023 മെയ് ഒന്നു മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നത്. ഇന്ത്യയ്ക്കു പുറമെ യുഎഇ, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേസ്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്ക് ഇത് ബാധകമാവും.
പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്നതാണ് ഒഴിവാക്കിയത്. പകരം പ്രത്യേക എഫോര്‍ സൈസ് പേപ്പറില്‍ വിസ വിവരങ്ങളടങ്ങിയ ക്യൂആര്‍ കോഡ് പതിക്കും. ഇതാണ് വിമാനത്താവളങ്ങളില്‍ സ്‌കാന്‍ ചെയ്യുക. വിമാന കമ്പനികള്‍ ഈ തീരുമാനം അനുസരിക്കണം. അല്ലാത്തപക്ഷം നിയമലംഘനമായി കണക്കാക്കി നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
ഈ വര്‍ഷം മുതല്‍ ഹജ്ജ് വിസക്ക് ഏര്‍പ്പെടുത്തിയ അതേ നടപടിക്രമമാണ് മറ്റ് വിസകളിലും നടപ്പാക്കുകയെന്ന് ഡല്‍ഹിയിലെ സൗദി കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റിക്കര്‍ പതിപ്പിക്കുന്ന സംവിധാനമാണ് നിര്‍ത്തലാക്കുന്നത്. പകരം വിസ വിവരങ്ങളുടെ ക്യൂആര്‍ കോഡ് അടങ്ങിയ പ്രിന്റൗട്ട് എംബസി, അല്ലെങ്കില്‍ കോണ്‍സുലേറ്റില്‍ നിന്ന് നല്‍കും. അത് ഉപയോഗിച്ച് യാത്ര ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.