KOYILANDY DIARY

The Perfect News Portal

ജന്തർമന്ദറിൽ നിന്ന് പാർലമെൻ്റിലേക്കുള്ള ഗുസ്തിതാരങ്ങളുടെ പ്രതിഷേധ മാർച്ചിൽ സംഘർഷം

ജന്തർമന്ദറിൽ നിന്ന് പാർലമെൻ്റിലേക്കുള്ള ഗുസ്തിതാരങ്ങളുടെ പ്രതിഷേധ മാർച്ചിൽ സംഘർഷം. സാക്ഷിമാലിക്കിനെയും വിനേഷ് ഫോഗട്ടിനേയും അറസ്റ്റ് ചെയ്തു. വിനേഷ് ഫോഗട്ടും, ബജ്റംഗം പൂനിയയും, സാക്ഷി മാലിക്കും അടക്കമുള്ളവരായിരുന്നു മാർച്ചിന് നേതൃത്വം നൽകിയത്. പൊലീസ് ഇവരെ കയ്യേറ്റം ചെയ്യുകയും സമരപന്തൽ പൊളിച്ചു നീക്കുകയും ചെയ്തു.

പ്രതിഷേധം തടയാൻ വൻ പൊലീസ് സന്നാഹത്തെയാണ് ഏർപ്പെടുത്തിയിരുന്നതെങ്കിലും അവരെ മറികടന്നാണ് താരങ്ങൾ മുന്നോട്ടുപോയത്. താരങ്ങളെ അറസ്റ്റ് ചെയതതോടെ പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്നു. പ്രതിഷേധക്കാരെ വളഞ്ഞ പൊലീസ് അവരെ  വഴിച്ചിഴച്ച് നീക്കം ചെയ്തു. നൂറിലേറെ പ്രതിഷേധക്കാർ ജന്തർ മന്ദറിൽ എത്തിച്ചേർന്നിരുന്നു.

പുതിയ പാർലമെൻ്റ് മന്ദിരത്തിന് സമീപത്തേക്ക് പ്രതിഷേധവുമായി മുന്നോട്ട് പോകാൻ പോലീസ് അനുവദിച്ചില്ലെങ്കിൽ പോലീസ് തടയുന്നിടത്ത് വെച്ച് മഹിളാ സമ്മാൻ മഹാപഞ്ചായത്ത് നടത്തുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. തങ്ങൾ ബാരിക്കേഡ് തകർത്തിട്ടില്ലെന്ന് ​ഗുസ്തി താരം ബജ്‌റംഗ് പുനിയ പറഞ്ഞു. പാർലമെൻ്റിലേക്ക് പോകാൻ പോലീസ് അനുവദിച്ചില്ല. തുടർന്ന് ചില പ്രതിഷേധക്കാർ ബാരിക്കേഡ് ചാടി മുന്നോട്ട് നീങ്ങി.

Advertisements

സമരത്തിന് പിന്തുണയുമായെത്തിയ കർഷകരെ ഡൽഹി അതിർത്തികളിലും പോലീസ് തടഞ്ഞിട്ടുണ്ട്. പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനയായ ‘പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി’ പ്രവർത്തകരെ അംബാല അതിർത്തിയിൽ വച്ച് പോലീസ് തടഞ്ഞു. നിരവധി കർഷക നേതാക്കളും പോലീസ് കസ്റ്റഡിയിലാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ്‌ ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡണ്ടുമായ ബ്രിജ്‌ ഭൂഷണെ അറസ്‌റ്റു ചെയ്യണം എന്നാവശ്യപ്പെട്ടാണ്‌ പ്രക്ഷോഭം.