KOYILANDY DIARY

The Perfect News Portal

നെല്ല് സംഭരണത്തിൽ കേന്ദ്രത്തിൻ്റെ തട്ടിപ്പുകൾ പുറത്തുവന്നു; മന്ത്രി എം ബി രാജേഷ്

പാലക്കാട്‌: നെല്ല്‌ സംഭരണത്തിൽ കേന്ദ്രത്തിന്റെ തട്ടിപ്പുകൾ പുറത്തുവന്നെന്ന്‌ മന്ത്രി എം ബി രാജേഷ്‌. പാലക്കാട്‌ പ്രസ്‌ ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം അഞ്ചുവർഷം കുടിശ്ശിക വരുത്തിയിട്ടും യുഡിഎഫ്‌ എംപിമാരടക്കം വസ്‌തുത മറച്ച്‌ കേരളത്തിനെതിരെ തിരിഞ്ഞു. കേരളത്തിന്റെ വീഴ്‌ചയാണെന്ന്‌ ബിജെപിയും കോൺഗ്രസും ചില മാധ്യമങ്ങളും പ്രചരിപ്പിച്ചു.

കോൺഗ്രസും ബിജെപിയും സമരവും നടത്തി. കേന്ദ്രം തരാനുള്ളതെല്ലാം തന്നുവെന്നും കേരളം കള്ളം പറയുകയാണെന്നും പറഞ്ഞത്‌ കെപിസിസി പ്രസിഡണ്ട് കെ സുധാകരനാണ്‌. എന്നാൽ ഇപ്പോൾ അഞ്ച് വർഷത്തെ കുടിശ്ശിക 852 കോടി കേന്ദ്രം സംസ്ഥാനത്തിന്‌ നൽകിയ വാർത്ത പുറത്തുവരികയാണ്‌. 756 കോടി ഇനിയും തരാനുണ്ട്‌. കേരളം കണക്കുകൊടുക്കാത്തതിനാലാണ്‌ തുക ലഭിക്കാതിരുന്നതെന്ന്‌ പറഞ്ഞ മാധ്യമങ്ങൾ ഇപ്പോൾ കേന്ദ്ര പിഴവാണെന്ന്‌ സമ്മതിക്കുന്നു. പിഴവല്ല, ബോധപൂർവമായ നടപടിയാണിത്‌.

 

അഞ്ച് വർഷമായി കേന്ദ്രത്തിൽനിന്ന്‌ തുക ലഭിക്കാതിരുന്നിട്ടും സംസ്ഥാന സർക്കാർ വായ്‌പയെടുത്താണ്‌ കർഷകർക്ക്‌ തുക നൽകിയത്‌. 2021 –-22, 2022–-23 വർഷത്തിൽ മാത്രം 1,871 കോടി രൂപ പാലക്കാട്ടെ കർഷകർക്ക്‌ ലഭിച്ചു. മാർച്ച്‌ എട്ടിന്‌ മന്ത്രിമാരും കർഷകരുമായി നടത്തിയ ചർച്ചയെത്തുടർന്ന്‌ കഴിഞ്ഞ ഒന്നാംവിളയ്‌ക്ക്‌ പിആർഎസ്‌ വായ്‌പയെടുക്കാൻ കഴിയാത്തവർക്ക്‌ ഒരു കോടിയിലേറെ രൂപ നേരിട്ടും 2.9 കോടി വായ്‌പയായും നൽകാൻ ക്രമീകരണം നടത്തി. 25 കൃഷിഭവനുകളിൽ അദാലത്ത്‌ സംഘടിപ്പിച്ചു. എന്നാൽ ഇതൊക്കെ മാധ്യമങ്ങൾ മറച്ചുവച്ചെന്നും- മന്ത്രി പറഞ്ഞു.

Advertisements