മണിപ്പുരിൽ ആക്രമണങ്ങളും ഏറ്റുമുട്ടലുകളും തുടരുന്നു
ന്യൂഡൽഹി: പൊലീസ് കൂട്ടക്കൊല നടത്തിയ മണിപ്പുരിൽ ആക്രമണങ്ങളും ഏറ്റുമുട്ടലുകളും തുടരുന്നു. ഇംഫാൽ താഴ്‌വരയ്‌ക്കും പർവതമേഖലയ്‌ക്കും അതിർത്തിയായി വരുന്ന സ്ഥലങ്ങളിലും ഉയർന്ന പർവതപ്രദേശങ്ങളിലുമാണ് സംഘർഷം. ഈസ്റ്റ് ഇംഫാൽ ജില്ലയിൽ തോക്കുകളുമായി സഞ്ചരിച്ച 25 പേരെ സൈന്യം പിടികൂടി. 60 ചുറ്റ് തിര, ഗ്രനേഡ് എന്നിവ കണ്ടെടുത്തു. വീടുകൾക്ക് തീയിടാൻ പോകുകയായിരുന്നു സംഘമെന്നും ചെക്ക്‌പോസ്‌റ്റിൽ വാഹനപരിശോധനയ്‌ക്കിടെയാണ് പിടിയിലായതെന്നും സൈനിക വക്താവ് പറഞ്ഞു.
ഞായറാഴ്‌ച 40 കുക്കി ഗോത്രവിഭാഗക്കാരെ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം വെടിവച്ചുകൊന്നിരുന്നു. ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് മുഖ്യമന്ത്രി എൻ ബീരേൻ സിങ് പ്രതികരിച്ചത്. അതിനിടെ തിങ്കളാഴ്‌ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം തുടങ്ങി. മെയ് മൂന്നുമുതൽ സംസ്ഥാനത്ത് കൊലയും കൊള്ളയും തീവയ്‌പും തുടരുകയാണ്. കുക്കി വിഭാഗം ബിജെപി എംഎൽഎമാർ ഡൽഹിയിലെത്തി അമിത് ഷായെകണ്ട് സംസ്ഥാന സർക്കാരിലും മുഖ്യമന്ത്രിയിലും അവിശ്വാസം അറിയിച്ചിരുന്നു.
മെയ്‌ത്തീ വിഭാഗക്കാരനായ ബീരേൻസിങ് പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് പരാതി. മെയ്‌ത്തീ വിഭാഗത്തിലെ തീവ്രവാദ സംഘടനകളെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് കുക്കി സംഘടനകൾ ചൂണ്ടിക്കാട്ടി. ആദ്യഘട്ടം കലാപത്തിൽ കൊല്ലപ്പെട്ട 75ഓളം പേരിൽ ബഹുഭൂരിപക്ഷത്തിന്റെയും മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായിട്ടില്ല. അവ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്.