അഭിമന്യു കൊലപാതക കേസ്; കാണാതായ രേഖകളുടെ ശരിപ്പകർപ്പുകൾ 18ന് ഹാജരാക്കും
കൊച്ചി: അഭിമന്യു കൊലപാതക കേസിൽ കാണാതായ രേഖകളുടെ ശരിപ്പകർപ്പുകൾ 18ന് ഹാജരാക്കുമെന്ന് പ്രോസിക്യൂഷൻ. ജില്ലാ കോടതി 18ന് കേസ് വീണ്ടും പരിഗണിക്കുമ്പോഴാണ് ഇവ ഹാജരാക്കുകയെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് പറഞ്ഞു. മൊഴിപ്പകർപ്പുകൾ ഉൾപ്പെടെ 13 രേഖകളാണ് ജില്ലാ കോടതിയിൽ നിന്ന് കാണാതായത്. സംഭവത്തിൽ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായാണ് സൂചന.
രേഖകൾ കാണാതായതിൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ യുവ അഭിഭാഷകസമിതി ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. ജില്ലാ കോടതികളുടെ ചുമതലയുള്ള രജിസ്ട്രാർക്കാണ് സമിതി ഭാരവാഹികൾ പരാതി നൽകിയത്. കേസ് രേഖകൾ കാണാതായതിന് ഉത്തരവാദികളായവരുടെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.