കാറിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽപന, യുവാവ് അറസ്റ്റിൽ
കാറിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽപന, യുവാവ് അറസ്റ്റിൽ. കോഴിക്കോട്: കുന്നമംഗലം പെരിങ്ങളം സ്വദേശി പീക്കു എന്നറിയപ്പെടുന്ന പാറോൽ വീട്ടിൽ മിഥുൻ (28) ആണ് പിടിയിലായത്. 22 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പിടിച്ചെടുത്തു.
രണ്ട് മാസം മുൻപ് ഓർക്കാട്ടേരി സ്വദേശിക്ക് ലഹരി മരുന്ന് നൽകിയതുമായി ബന്ധപ്പെട്ട് മിഥുനെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെയാണ് ലഹരി മരുന്നുമായി ഇയാൾ വീണ്ടും പിടിയിലായത്. ഇത് കൂടാതെ മാവൂർ, മെഡിക്കൽ കോളേജ്, കസബ, മുക്കം, കുന്നമംഗലം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ മൂന്ന് വർഷത്തിനിടെ പതിമൂന്നോളം അടിപിടി കേസുകളിൽ പ്രതിയാണ് മിഥുനെന്നും പോലീസ് അറിയിച്ചു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. മയക്കുമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളിൽ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
ആൻ്റി നാർകോടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആൻ്റി നാർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്) ഇൻസ്‌പെക്ടർ ബെന്നി ലാലുവിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് ലഹരിവേട്ട നടത്തിയത്.
ഡൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, അസി. സബ് ഇൻസ്‌പെക്ടർ അബ്ദുറഹ്മാൻ, സീനിയർ സിപിഒ മാരായ അഖിലേഷ്, അനീഷ് മൂസ്സൻവീട്, സിപിഒ മാരായ സുനോജ് കാരയിൽ, അർജുൻ അജിത്, മുഹമ്മദ് മഷൂർ, ബിജീഷ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ എസ്ഐ റസ്സൽ രാജ്, എസ് ഐ ശ്രീജയൻ, സീനിയർ സിപിഒ ശ്രീകാന്ത്, രഞ്ചു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.