സ്വകാര്യ ഭാഗത്ത് മാരകമായി പരിക്കേറ്റ ഒന്നര വയസുകാരി ഗുരുതരാവസ്ഥയിൽ
സ്വകാര്യ ഭാഗത്ത് മാരകമായി പരിക്കേറ്റ ഒന്നര വയസുകാരി ഗുരുതരാവസ്ഥയിൽ. റിപ്പോർട്ട് ചെയ്തിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആശുപത്രി അധികൃതർ. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്.
ഈ മാസം 22നാണ് പന്നിയങ്കര സ്വദേശിയായ കുഞ്ഞിനെ മാതാവ് രാത്രിയോടെ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിൻ്റെ സ്വകാര്യ ഭാഗത്ത് പരിക്കേറ്റതിൻ്റെ ഫലമായി ആന്തരികാവയവങ്ങൾ തകർന്നിട്ടുണ്ട്. തുടർന്ന് അടിയന്തരമായി ശസ്‌ത്രക്രിയ നടത്തി. കുടലിലും മലദ്വാരത്തിലും പരിക്കുണ്ട്.
കുഞ്ഞ് നിലവിൽ പീഡിയാട്രിക് ഐ.സി.യുവിലാണ് ചികിത്സയിലുള്ളത്. സംഭവം നടന്ന് രണ്ട് ദിവസത്തിനു ശേഷമാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതെന്ന് അധികൃതർ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പരാതിയില്ലെന്നുമാണ് വീട്ടുകാർ ആശുപത്രി അധികൃതരോട് വ്യക്തമാക്കിയത്.
തുടർന്ന് ആശുപത്രിയിൽ നിന്നു തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ
സംഭവത്തെക്കുറിച്ച് രണ്ടു തവണ റിപ്പോർട്ട് ചെയ്തിട്ടും പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചില്ലെന്ന് ആശുപത്രി അധികൃതർ പരാതിപ്പെട്ടു. ശിശുക്ഷേമ സമിതിയിൽ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ പരാതിപ്പെട്ടു.