തിരുപ്പതി ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ചു വയസുകാരനെ പുലി പിടിച്ചു; ആളുകള്‍ ബഹളം വച്ചതോടെ കാട്ടിൽ ഉപേക്ഷിച്ചു
തിരുപ്പതി ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ചു വയസുകാരനെ പുലി പിടിച്ചു; ആളുകള്‍ ബഹളം വെച്ചതോടെ കാട്ടിൽ ഉപേക്ഷിച്ചു. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലില്‍ വെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.
തിരുപ്പതി ദർശനത്തിനിടെ വിശ്രമിക്കുന്നതിനായി സമീപത്തുളള ഹനുമാൻ പ്രതിമയ്ക്കരികിൽ കുട്ടി കളിക്കുന്നതിനിടെ കുട്ടിക്ക് നേരെ പുലി ചാടിവീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടുകയായിരുന്നു. തുടർന്ന് ഭക്തരും സുരക്ഷ ഉദ്യോഗസ്ഥരും ബഹളം വയ്ക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടില്‍ മറയുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തിരുപ്പതി ദേവസ്വം ആശുപത്രിയിലേക്കും അവിടെ നിന്ന് പത്മാവതിയിലെ ആശുപത്രിയിലേക്കും മാറ്റി. ഇതിനെ തുടർന്ന് ദേവസ്വം ബോർഡ് മുന്നറിയിപ്പ് നൽകി. സംഭവത്തിന് പിന്നാലെ തീർഥാടകർ പകൽ സമയത്ത് മാത്രമേ ദർശനത്തിന് വരാവൂ എന്ന് വനംവകുപ്പ് പുതിയ ഉത്തരവിറക്കി.