KOYILANDY DIARY.COM

The Perfect News Portal

കെ എസ് ആര്‍ ടി സി താല്‍ക്കാലിക ജീവനക്കാരുടെ സംഘടന സുപ്രീംകോടതിയിലേക്ക്

കോഴിക്കോട്: കെ എസ് ആര്‍ ടി സി താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ജീവനക്കാരുടെ സംഘടന. ജീവനക്കാരുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടതെന്ന് കാണിച്ചാണ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കോടതിയില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും. ഈ സാഹചര്യത്തില്‍ അനുകൂല നിലപാടെടുക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ജീവനക്കാരുടെ നീക്കം. ഇതിന്‍റെ ഭാഗമായി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും മറ്റ് സമര പരിപാടികളും സംഘടിപ്പിക്കും.

കോഴിക്കോട് കക്കോടി സ്വദേശിയായ പ്രമോദ് പതിനൊന്ന് വര്‍ഷമായി താല്‍ക്കാലിക പാനല്‍ കണ്ടക്ടറായി കെ എസ് ആര്‍ ടി സിയില്‍ ജോലി ചെയ്യുന്നു. പ്രതിവര്‍ഷം നൂറ്റി ഇരുപത് തൊഴില്‍ ദിനങ്ങള്‍ ഇല്ലാത്തതിനാല്‍ പിരിച്ചുവിടുന്നവരുടെ ലിസ്റ്റില്‍ പ്രമോദുമുണ്ട്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ജോലിയില്‍ പ്രവേശിച്ച പ്രമോദിന് ഇനിയെന്ത് ചെയ്യുമെന്ന് ഒരു നിശ്ചയവുമില്ല. പ്രമോദിനെ പോലെ പിരിച്ചുവിടുന്നവരുടെ ലിസ്റ്റിലുള്ള 4071 പേരും തുച്ഛമായ തുകയ്ക്കാണ് ഇതുവരെ സേവനമനുഷ്ടിച്ചത്. തുടക്കത്തില്‍ 130 രൂപയായിരുന്നു പ്രതിഫലം. ഇപ്പോള്‍ 480 രൂപ. ജോലി നഷ്ടമായാല്‍ ജീവിത മാര്‍ഗത്തിന് ഇനി എന്ത് ചെയ്യണം എന്ന് അറിയാത്തവരാണ് പ്രമോദിനെ പോലുള്ള 3000 ത്തോളം താല്‍ക്കാലിക കണ്ടക്ടര്‍മാര്‍.

ഹൈക്കോടതി ഉത്തരവനുസരിച്ച്‌ കെ എസ് ആര്‍ ടി സിയിലെ 3,862 താല്‍ക്കാലിക പാനല്‍ കണ്ടക്ടര്‍മാരെ ഇന്ന് പിരിച്ചുവിടും. 3,861 കണ്ടക്ടര്‍ക്കാണ് ജോലി നഷ്ടപ്പെടുന്നത്. പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും തുടങ്ങും. സ്ഥിരം കണ്ടക്ടര്‍മാരുടെ അവധി വെട്ടിക്കുറച്ചെങ്കിലും പലയിടത്തും സര്‍വ്വീസ് മുടങ്ങാനാണ് സാധ്യത. അതേസമയം, കെ എസ് ആര്‍ ടി സി എംഡി ടോമിന്‍ തച്ചങ്കരി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *